
പൂഞ്ഞാർ: പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ കാറുകളിലും ബൈക്കുകളിലുമെത്തിയ ഒരു സംഘം യുവാക്കൾ അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ ആക്രമിച്ചു.സംഭവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശികളായ ആറു പേരെ പോലീസ് അറസ്റ്റുചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് പള്ളിയിൽ ആരാധന നടന്നുകൊണ്ടിരിക്കെ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വാഹന അഭ്യാസപ്രകടനം നടത്തിയതിനെ ഫാ. ജോസഫ് ആറ്റുചാലിൽ തടയുകയും അവരോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
വൈദികനും പള്ളി അധികാരികൾക്കും നേരേ സംഘം അസഭ്യവർഷം ചൊരിയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു. പള്ളിയുടെ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ അമിതവേഗത്തിൽ കാർ ഓടിച്ച് വൈദികനെ ഇടിച്ചു വീഴ്ത്തി.
സാരമായി പരിക്കേറ്റ ഫാ. ജോസഫ് ആറ്റുചാലിലിനെ ഉടൻതന്നെ ചേർപ്പുങ്കൽ മാർശ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോമ്പുകാല ആരാധന തടസപ്പെടുത്തുകയും വൈദികനെ ആപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പാലാ രൂപതയും പൂഞ്ഞാർ സെൻറ് മേരീസ് ഇടവകയും ശക്തമായി പ്രതിഷേധിച്ചു.
പാലാ ഡിവൈഎസ്പി പി.കെ. സദൻ, ഈരാറ്റുപേട്ട എസ്എച്ച്ഒ എ.പി.സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പള്ളിയിലെത്തി അന്വേഷണം ആരംഭിച്ചു.പള്ളിയിലെ നിരീക്ഷണ കാമറകൾ സംഭവസമയത്ത് ഓഫായിരുന്നെന്ന് പോലീസ് പറഞ്ഞു.
അതേസമയം അക്രമിസംഘമെത്തിയ വാഹനങ്ങളുടെ ചിത്രങ്ങൾ പോലീസിന് നാട്ടുകാർ കൈമാറി. പള്ളിയങ്കണത്തിൽ അതിക്രമിച്ചു കടക്കുകയും വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവമറിഞ്ഞ് ആയിരക്കണക്കിന് വിശ്വാസികളും രൂപതയിലെ വൈദികരും സന്യസ്തരും പള്ളി അങ്കണത്തിൽ എത്തിചേർന്നു.
ഇന്നലെ വൈകുന്നേരം പൂഞ്ഞാർ ടൗണിലേയ്ക്ക് പ്രതിഷേധ റാലിയും തുടർന്ന് പള്ളി അങ്കണത്തിൽ യോഗവും ചേർന്നു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.