InternationalNews

ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ

ഗാസയില്‍ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ഗാസയിലെ സ്‌കൂളിനുനേരെയാണ് റോക്കറ്റ് ആക്രമണമുണ്ടായത്. ഹമാസിന്റെ കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വിശദീകരിച്ചു. എന്നാൽ ഇസ്രായേൽ ആക്രമണം കാരണം പലായനം ചെയ്ത പാലസ്തീനികള്‍ ഇവിടെ താമസിക്കുന്നുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഭൂരിഭാഗം പേരും കുട്ടികളും സ്ത്രീകളുമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തിയത്. 13 കുട്ടികളും 6 സ്ത്രീകളുമുൾപ്പെടെ 22 പേർ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് വിവരം.

കുട്ടികൾ ഗ്രൗണ്ടിൽ കളിക്കുമ്പോഴാണ് റോക്കറ്റ് പതിച്ചെതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ത്രീകളും കുഞ്ഞുങ്ങളും സ്‌കൂള്‍ മൈതാനത്ത് ഇരിക്കുകയായിരുന്നു. മൈതാനത്ത് കുട്ടികള്‍ കളിക്കുന്നുമുണ്ടായിരുന്നു. പെട്ടെന്നാണ് രണ്ട് റോക്കറ്റുകള്‍ അവര്‍ക്കുമേല്‍ പതിച്ചതെന്ന് ആക്രമണം നേരിൽ കണ്ട അല്‍ മലാഹി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തേ സ്‌കൂളായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇപ്പോള്‍ ഹമാസ് കമാന്‍ഡ് സെന്ററാണെന്നാണ് ഇസ്രയേല്‍ സൈന്യം വിശദീകരിക്കുന്നത്. പൊതുജനത്തിന്റെ സൗകര്യങ്ങളാണ് ഹമാസ് സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എന്നും ഇസ്രയേല്‍ ആരോപിച്ചു.

ദക്ഷിണ ഗാസയിലെ റഫയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ നാല് ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെയര്‍ ഹൗസിന് നേരെയാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്. 2023 ലെ ഹമാസ് തിരിച്ചടിക്ക് ശേഷം ഇസ്രായേൽ കടുത്ത ആക്രമണമാണ് ഗാസയ്ക്ക് മേൽ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലെബനനിൽ ഹിസ്ബുള്ളയ്ക്ക് നേരെ സ്ഫോടന പാരമ്പര നടത്തിയത് ഇസ്രായേൽ ആണെന്ന് ആരോപണം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *