NewsTechnology

വെള്ളത്തില്‍ വീണ ഫോണിന് ഇന്‍ഷുറന്‍സ് നിഷേധിച്ച് സാംസങ്; ‘മൈജി’ക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി

വെള്ളത്തില്‍ വീണ ഫോണിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാത്തതിനെ തുടര്‍ന്ന് പിഴ വിധിച്ച്‌ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.ഫോര്‍ട്ട് കൊച്ചി സ്വദേശി സന്തോഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. സാംസങ് ഇന്ത്യ ഇലട്രോണിക്‌സ്, മൈജി എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് സന്തോഷ് കുമാര്‍ കോടതിയെ സമീപിച്ചത്.

ഫോണിന് ഇന്‍ഷുറന്‍സ് തുക നിരസിക്കുന്നത് വാറന്‍റി നിഷേധിക്കുന്നതിന് തുല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 71,840 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ 5390 രൂപ ഇന്‍ഷുറന്‍സ് തുകയും ചേര്‍ത്ത് 77,230 രൂപയ്ക്കാണ് സന്തോഷ് വാങ്ങിയത്. ഇന്‍ഷുറന്‍സ് പരിരക്ഷാ കാലയളവില്‍ തന്നെ മൊബൈല്‍ ഫോണ്‍ കേടായതിനാല്‍ റിപ്പയര്‍ ചെയ്യുന്നതിനായി തിരികെ നല്‍കി. ആവശ്യപ്പെട്ട പ്രകാരം 3450 രൂപയും നല്‍കി. എന്നാല്‍, ഫോണ്‍ റിപ്പയര്‍ ചെയ്ത് തന്നില്ല എന്നാണ് പരാതിക്കാരന്‍ പറയുന്നത്.

വാട്ടര്‍ റെസിസ്റ്റന്‍റ് ഫോണെന്നു വിശ്വസിപ്പിച്ച്‌ കബളിപ്പിച്ചതായി സന്തോഷ് ആരോപിച്ചു. നിഷേധം വാറന്റി തള്ളുന്നതിന് തുല്യമാണെന്നും ശരിയായ ഇന്‍ഷുറന്‍സ് സേവനം നല്‍കാതിരുന്നത് സേവനത്തിലെ പരാജയമാണെന്നുമാണ് കോടതി പറഞ്ഞത്.

30 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഡി.ബി. ബിനു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *