Kerala Government NewsNews

ഒയാസിസിന് വേണ്ടി ഡൽഹി മദ്യനയ കേസിലെ പ്രതി കവിത കേരളത്തിൽ എത്തി! ഗുരുതര ആരോപണവുമായി വി.ഡി സതീശൻ

ഒയാസിസ് മദ്യ കമ്പനിക്ക് വേണ്ടി ഡൽഹി മദ്യനയ കേസിൽ പ്രതിയായ കവിത കേരളത്തിൽ എത്തിയെന്നെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

കേരളത്തിലെയും പാലക്കാട്ടെയും ഡിസ്റ്റിലറികള്‍ അറിയാത്ത കാര്യമാണ് മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയാസിസ് അറിഞ്ഞത്. ആരുടെയും അപേക്ഷ വാങ്ങാതെ ഈ കമ്പനിയുടേത് മാത്രം വാങ്ങി രഹസ്യമായി നടപടിക്രമങ്ങളുമായി മുന്നോട്ടു പോയി. മദ്യ നയം മാറുന്നതിന് മുന്‍പെ ഒയാസിസ് കമ്പനി എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥലം വാങ്ങിയല്ലോ. മദ്യ നയം മാറുമെന്ന് അവര്‍ നേരത്തെ എങ്ങനെ അറിഞ്ഞു. അപ്പോള്‍ ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റി അവര്‍ക്ക് മദ്യ നിര്‍മ്മാണ ശാല പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത്.

ഡല്‍ഹി മദ്യ നയ കേസിലും പഞ്ചാബില്‍ ഭൂഗര്‍ഭ ജലം മലിനപ്പെടുത്തിയ കേസിലും പ്രതിയാണ് ഈ കമ്പനി. ആ കമ്പനിയെയാണ് സര്‍ക്കാര്‍ ഉത്തരവിലും മന്ത്രി എം.ബി രാജേഷ് പ്രകീര്‍ത്തിക്കുന്നത്. കമ്പനിയുടെ വക്താവിനെ പോലെയാണ് മന്ത്രി സംസാരിക്കുന്നത്. അതേസമയം കമ്പനി ഇതുവരെ വിശദീകരണവുമായി രംഗത്ത് വന്നിട്ടില്ല. കാരണം കമ്പനിയേക്കാള്‍ വീറോടെ വാദിക്കുന്നത് എക്‌സൈസ് മന്ത്രിയാണ്.

ഡല്‍ഹി മദ്യനയ കേസില്‍ ഈ കമ്പനിക്ക് പുറമെ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതയും പ്രതിയാണ്. ഇതേ കവിത കേരളത്തിലും വന്നിട്ടുണ്ടല്ലോ? എവിടെയാണ് അവര്‍ താമസിച്ചതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്ക്. ഒയാസിസ് മദ്യ കമ്പനിക്ക് വേണ്ടിയാണ് കവിത കേരളത്തില്‍ വന്നതും സര്‍ക്കാരുമായി സംസാരിച്ചതും. ഒരുപാട് ദുരൂഹമായ ഇടപാടുകളാണ് നടന്നത്.

പാലക്കാട് വെള്ളം സുലഭമാണെന്നാണ് മന്ത്രി പറയുന്നത്. എല്ലാ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും കൊത്തകഴിഞ്ഞാലും വെള്ളമുണ്ടെന്നും കമ്പനിക്ക് ഇത്തിരി വെള്ളം മതിയെന്നുമാണ് മന്ത്രി പറഞ്ഞത്. പ്ലാന്റ് പൂര്‍ത്തിയാകുമ്പോള്‍ 50 മുതല്‍ 80 ദശലക്ഷം ലിറ്റര്‍ വെള്ളം വേണ്ടിവരും. അഞ്ച് ഏക്കറില്‍ റെയിന്‍ ഹാര്‍വെസ്റ്റ് ചെയ്യുമെന്നാണ് മന്ത്രി പറയുന്നത്. ഒരു വര്‍ഷം നന്നായി മഴ പെയ്താലും പരമാവധി 40 ദശലക്ഷം ലിറ്ററാണ് ഒരുവര്‍ഷം ശേഖരിക്കാന്‍ പറ്റുന്നത്. ഭൂമിക്ക് അടിയിലേക്ക് പോയി ഗ്രൗണ്‍ വാട്ടര്‍ ടേബിളില്‍ എത്തേണ്ട മഴ വെള്ളമാണ് ശേഖരിക്കുമെന്ന് പറയുന്നത്. ഇതേ മന്ത്രി 2019-ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് വെള്ളമില്ലാത്തതു കൊണ്ട് ഒരുപാട് പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വന്നെന്നാണ്. എന്നാല്‍ അദ്ദേഹം മന്ത്രി ആയപ്പോള്‍ ഒരു ദിവസം 80 ദശലക്ഷം ലിറ്റര്‍ വെള്ളം അസംസ്‌കൃത വസ്തുവായി വേണ്ട പദ്ധതിയാണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

2023-24 വര്‍ഷത്തെ മദ്യനയത്തില്‍ ധാന്യേതര കാര്‍ഷക ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് നിശ്ചിത വീര്യത്തില്‍ വീഞ്ഞ് നിര്‍മ്മിക്കുമെന്നാണ് പറയുന്നത്. ധാന്യങ്ങളെ സ്പിരിറ്റ് ഉല്‍പാദിപ്പിക്കുന്നതിന് ഉുയോഗിക്കാന്‍ പാടില്ലെന്ന് സി.പി.എം അഖിലേന്ത്യാ തലത്തില്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇവിടെ അരിയാണ് സ്പിരിറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. അപ്പോള്‍ അതും പാര്‍ട്ടി നയത്തിന് വിരുദ്ധമാണ്.

പ്രതിപക്ഷത്തെ മാത്രമല്ല ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ല. അവരെല്ലാം പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി പൂട്ടിക്കാനുള്ള സമരത്തില്‍ പങ്കെടുത്തവരാണ്. സുതാര്യമാകേണ്ട പദ്ധതി സ്വകാര്യമായാണ് മന്ത്രി കൊണ്ടു വന്നത്.

പ്രതിപക്ഷം ഉന്നയിച്ചതിനേക്കാള്‍ ഗൗരവത്തോടെയാണ് സി.പി.ഐ എലപ്പുള്ളിയിലെ കുടിവെള്ള പ്രശ്‌നത്തെ കുറിുച്ച് പറയുന്നത്. ജനയുഗത്തില്‍ സത്യന്‍ മൊകേരി എഴുതിയ ലേഖനത്തില്‍ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തെ കുറിച്ചാണ്. 2019-ല്‍ പാലക്കാട്ടെ കുടിവെള്ള പ്രശ്‌നത്തെ കുറിച്ച് ഇപ്പോഴത്തെ മന്ത്രി എം.ബി രാജേഷ് തന്നെ പറഞ്ഞിട്ടുണ്ട്. മന്ത്രി ഇപ്പോള്‍ പറഞ്ഞതു മുഴുവന്‍ തെറ്റാണ്. വെബ് സൈറ്റില്‍ കൊടുത്തു എന്ന് മന്ത്രി പറയുന്ന രേഖ ആരും കണ്ടില്ലല്ലോ. ആ രേഖ വ്യാജമാണെന്ന് മന്ത്രി പറഞ്ഞില്ല. ആ രേഖ ഞങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണ്. അഴിമതിയാണ് നടന്നത്. അതുകൊണ്ടാണ് എത്ര കിട്ടിയെന്നു ചോദിച്ചത്. മധ്യപ്രദേശിലെ ഈ കമ്പനിയുമായി എവിടെ വച്ചാണ് ചര്‍ച്ച നടത്തിയത്.

ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റിയത്. കമ്പനി സ്ഥലം വാങ്ങിയ ശേഷമാണ് മദ്യ നയം മാറ്റിയത്. ഒരു കാരണവശാലും ഈ അഴിമതി അനുവദിക്കില്ല. കമ്പനിയെ പ്രവര്‍ത്തിക്കാനും അനുവദിക്കില്ല. പോകുന്ന പോക്കില്‍ എല്ലാം തൂത്തുവാരി കൊണ്ടു പോകുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അനുമതി നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *