
സ്വരാജ് തോറ്റാല്‍ മന്ത്രിക്കസേരകള്‍ ഇളകും! വീണ മുതല്‍ രാജേഷ് വരെ ആശങ്കയില്‍ | Pinarayi Vijayan
വെറുമൊരു ഉപതെരഞ്ഞെടുപ്പ്, രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയില്ല എന്നൊക്കെ രാഷ്ട്രീയക്കാർ തന്നെ പറഞ്ഞിരുന്ന നിലമ്പൂരിൽ കാര്യങ്ങൾ വളരെ പെട്ടെന്നാണ് ചൂടുപിടിച്ചത്.
നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന മന്ത്രിസഭ അഴിച്ചുപണിയാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് ക്ലിഫ് ഹൌസ് വൃത്തങ്ങള്‍. എം.സ്വരാജ് പരാജയപ്പെട്ടാൽ ഒന്നോ രണ്ടോ മന്ത്രിമാരെ നിലനിർത്തി സമ്പൂർണ്ണ അഴിച്ചു പണിയിലേക്ക് മുഖ്യമന്ത്രി കടക്കും. സിറ്റിംഗ് സീറ്റായ നിലമ്പൂരിൽ പരാജയപ്പെട്ടാൽ തുടർ ഭരണ പ്രതീക്ഷക്ക് മങ്ങലേൽക്കും ഇത് മറികടക്കാൻ മുഖം മിനുക്കലിലേക്ക് കടക്കേണ്ടി വരുമെന്നത് സ്വാഭാവികമായ ഒരു രാഷ്ട്രീയ പ്രക്രിയയാണ്.
രണ്ടാം പിണറായി സർക്കാരിൽ ശരാശരിയിലും താഴെ നിലവാരത്തിലുള്ളവരാണ് മിക്ക മന്ത്രിമാരും. ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ മികവിലാണ് തുടർ ഭരണം സാധ്യമായതെങ്കിൽ രണ്ടാം മന്ത്രിസഭാംഗങ്ങളുടെ പ്രകടനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഫ്‌ളക്‌സുകൾ മാത്രമാണ് നാടാകെ ഉള്ളത്.
നാലാം വാർഷികത്തിന് പിന്നാലെ മന്ത്രിസഭയിൽ ചില മാറ്റങ്ങൾ വരുത്താൻ മുഖ്യമന്ത്രി ഉദ്ദേശിച്ചിരുന്നു. അപ്പോഴാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ പ്രഖ്യാപിച്ചത്. അതോടെ മന്ത്രിസഭ അഴിച്ചു പണി നീട്ടി വയ്ക്കുക ആയിരുന്നു. ചെറിയ ചില മാറ്റങ്ങൾ നടത്തി മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് മുഖ്യമന്ത്രി ലക്ഷ്യമിട്ടത്. പട്ടികജാതി വിഭാഗത്തിൽ നിന്ന് മന്ത്രിയില്ലാത്തത് പ്രതിപക്ഷം സർക്കാരിനെതിരെ രാഷ്ട്രിയ ആയുധമാക്കുന്നു എന്ന തിരിച്ചറവിലാണ് മുഖ്യമന്ത്രി മന്ത്രിസഭ അഴിച്ച് പണിക്ക് തീരുമാനിച്ചത്.
പട്ടികജാതി വിഭാഗക്കാരനായ മന്ത്രി കെ. രാധാകൃഷ്ണൻ എം.പി ആയതോടെയാണ് മന്ത്രിസഭയിൽ പട്ടികജാതി പ്രാതിനിധ്യം ഇല്ലാതെ ആയത്. പകരം വന്ന O.R കേളു പട്ടിക വർഗ വിഭാഗത്തിൽ നിന്നായിരുന്നു. ജനസംഖ്യയിൽ 10 ശതമാനത്തിലധികം വരുന്ന പട്ടിക ജാതി വിഭാഗക്കാരിൽ നിന്ന് മന്ത്രി ഇല്ലാത്തത് സംസ്ഥാനത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പട്ടികജാതി വിഭാഗത്തിൽ നിന്നും പട്ടികവർഗ വിഭാഗത്തിൽ നിന്നും മന്ത്രിമാർ ഉണ്ടായിരുന്നു. AP അനിൽകുമാറും PK ജയലക്ഷ്മിയും ആയിരുന്നു മന്ത്രിമാർ. M സ്വരാജ് പരാജയപ്പെട്ടാൽ സമ്പൂർണ്ണ മന്ത്രിസഭ അഴിച്ചു പണിയിലേക്ക് മുഖ്യമന്ത്രി കടക്കും എന്ന സൂചന മന്ത്രിമാർക്കും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വരാജിന്റെ ഭാവി മാത്രമല്ല മന്ത്രിമാരുടെ ഭാവി കൂടി നിർണയിക്കുന്ന തെരഞ്ഞെടുപ്പാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. തദ്ദേശ മന്ത്രി MB രാജേഷിന്റെ മന്ത്രിസ്ഥാനം തെറിക്കുമെന്ന അഭ്യൂഹം ശക്തമാണ്. നിലമ്പൂർ തോറ്റാൽ മന്ത്രിസഭ അഴിച്ചു പണിയിലൂടെ മുഖം മിനുക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സർക്കാരിന്റെ കാലാവധി തീരാൻ ഒരു വർഷത്തിൽ താഴെ മാത്രമാണ് ഉള്ളത്. മന്ത്രിസഭ അഴിച്ചു പണി കൊണ്ട് പ്രതിച്ഛായ മെച്ചപ്പെടുത്താൻ സാധിക്കുമോയെന്ന് കണ്ടറിയണം.