പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ റെയില്‍വേ ജീവനക്കാരനെ യത്രക്കാർ അടിച്ചുകൊന്നു

Railway employee beaten to death for sexual assault

ന്യൂഡല്‍ഹി: 11-കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ റെയില്‍വേ ജീവനക്കാരനെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റു യാത്രക്കാരും ചേർന്ന് അടിച്ചുകൊന്നു. ബറൂണി-ന്യൂഡല്‍ഹി ഹംസഫർ എക്സ്പ്രസിലെ തേർഡ് എസി കോച്ചില്‍ ബുധനാഴ്ചയാണ് സംഭവം. റെയില്‍വേ ഡി ഗ്രൂപ്പ് ജീവനക്കാരനായ പ്രശാന്ത് കുമാറിനെയാണ് അടിച്ചുകൊലപ്പെടുത്തിയത്.

ഹംസഫർ എക്സ്പ്രസില്‍ ബിഹാറിലെ സിവാനില്‍നിന്നാണ് പെണ്‍കുട്ടിയുടെ കുടുംബം കയറിയത്. രാത്രി 11.30 ഓടെ പ്രശാന്ത് കുമാർ തൻ്റെ സീറ്റില്‍ 11-കാരിയെ ഇരുത്തി. ഇതിനിടെ അമ്മ ശൗചാലയത്തില്‍ പോയപ്പോള്‍ പെണ്‍കുട്ടിയെ പ്രശാന്ത് കുമാർ ലൈംഗികമായി പീഡിപ്പിച്ചതായാണ് ആരോപണം. ശൗചാലയത്തില്‍നിന്ന് അമ്മ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി ഓടിപ്പോയി കെട്ടിപ്പിടിക്കുകയും കരയുകയും സംഭവം പറയുകയും ചെയ്തു. തുടർന്ന് അമ്മ ഭർത്താവിനെയും മറ്റു ബന്ധുക്കളേയും മറ്റു യാത്രക്കാരേയും വിവരമറിയിക്കുകയായിരുന്നു.

ട്രെയിൻ ലഖ്നൗവിലെ ഐഷ്ബാഗ് ജങ്ഷനില്‍ എത്തിയപ്പോള്‍ പ്രകോപിതരായ യാത്രക്കാരും കുടുംബാംഗങ്ങളും പ്രശാന്ത് കുമാറിനെ പിടികൂടി. കോച്ചിന്റെ വാതിലിനടുത്തുള്ള ഭാഗത്തേക്ക് കൊണ്ടുപോയി, ഒന്നര മണിക്കൂർ അകലെയുള്ള കാണ്‍പുർ സെൻട്രലില്‍ ട്രെയിൻ എത്തുന്നതുവരെ മർദിച്ചു. വ്യാഴാഴ്ച പുലർച്ചെ 4.35 ഓടെ കാണ്‍പുരില്‍ ട്രെയിനെത്തിയപ്പോള്‍ റെയില്‍വേ പോലീസ് പ്രശാന്ത് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

ലൈംഗികാതിക്രമം നടത്തിയതിന് പെണ്‍കുട്ടിയുടെ കുടുംബവും കൊലപാതകത്തിന് പ്രശാന്ത് കുമാറിൻ്റെ കുടുംബവും പരാതി നല്‍കിയിട്ടുണ്ട്. പ്രശാന്ത് അത്തരത്തിലുള്ള ആളായിരുന്നില്ലെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നെന്നും പ്രശാന്ത് കുമാറിൻ്റെ കുടുംബം പറയുന്നു. ഇത്രയും നേരം മർദനം നടന്നിട്ടും റെയില്‍വേ പോലീസ് ഇടപെടാതിരുന്നത് എന്തുകൊണ്ടെന്നും കുടുംബം ചോദിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments