
4.40 ലക്ഷത്തിൻ്റെ ചാണക കുഴിയും 42 ലക്ഷത്തിന്റെ കാലിതൊഴുത്തും! ക്ലിഫ് ഹൗസ് ധൂർത്തുകൾ നിലമ്പൂരിൽ ചർച്ചയാകുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ധൂർത്തുകൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും ചർച്ച വിഷയം. കുടുംബ യോഗങ്ങളിൽ ക്ലിഫ് ഹൗസ് ധൂർത്തുകൾ ചർച്ചയാക്കാനാണ് പ്രതിപക്ഷ നീക്കം.
മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിയമസഭ മറുപടി പ്രകാരം 2021 മെയ് മുതൽ 2024 ജൂലൈ വരെ 1.80 കോടി രൂപയാണ് ക്ലിഫ് ഹൗസിലെ നവീകരണ പ്രവർത്തനങ്ങൾക്ക് ചെലവാക്കിയത്. നിലവിൽ 2 കോടിക്ക് മുകളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി എന്നാണ് മരാമത്ത് വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.
45 ലക്ഷം രൂപയാണ് ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് ചെലവായത്. ക്ലിഫ് ഹൗസിലെ കാലിതൊഴുത്തും ചാണക കുഴിയും ആണ് ജനങ്ങൾക്കിടയിൽ ഏറ്റവും ചർച്ചയായത്. 3.72 ലക്ഷത്തിനാണ് ക്ലിഫ് ഹൗസിലെ ചാണക കുഴിക്ക് ടെണ്ടർ ക്ഷണിച്ചത്. ജി.എസ്. സുരേഷ് കുമാർ എന്ന കോൺട്രാക്റ്റർ ആയിരുന്നു ചാണക കുഴി നിർമ്മിച്ചത്. എന്നാൽ പണി പൂർത്തിയപ്പോൾ ചാണക കുഴിയുടെ ചെലവ് 4.40 ലക്ഷം ആയെന്ന് മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ടെണ്ടറിനേക്കാൾ 68000 രൂപയാണ് കൂടുതൽ ചാണകക്കുഴിക്ക് ചെലവായത്.
കക്കൂസ്, കുളിമുറി നവീകരണം, അടുക്കളയിലെ നിർമ്മാണ പ്രവർത്തനങ്ങൾ, വിശ്രമമുറിയുടെ നവീകരണം, പെയിൻ്റിംഗ്, ലിഫ്റ്റ്, ക്ലിഫ് ഹൗസിലെ ഓഫിസ് റൂം നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് മരാമത്ത് വകുപ്പ് മുഖേന നടന്നത്.
പെയിൻ്റിംഗിന് മാത്രം 12 ലക്ഷം ചെലവായി. ടൂറിസം വകുപ്പിന്റെ കീഴിലാണ് ക്ലിഫ് ഹൗസ് അടക്കമുള്ള മന്ത്രി മന്ദിരങ്ങൾ. മരാമത്ത് വകുപ്പിൻ്റെ 2 കോടിക്ക് പുറമേ ക്ലിഫ് ഹൗസിൽ ടൂറിസം വകുപ്പിൻ്റെ വക കോടികളും ഒഴുകി. രണ്ട് വകുപ്പുകളുടെയും മന്ത്രി മുഹമ്മദ് റിയാസ് ആകുമ്പോൾ പണം ഒഴുകിയില്ലെങ്കിലേ അൽഭുതപ്പെടാനുള്ളു.