NationalNews

മദ്രസകള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കാനാകില്ലെന്ന് സുപ്രീംകോടതിയില്‍ NCPCR റിപ്പോർട്ട്

കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കാൻ മദ്രസകൾ അനുയോജ്യമല്ലെന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന ബാലാവകാശ സംരക്ഷണ സ്ഥാപനമായ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR) സുപ്രീം കോടതിയെ അറിയിച്ചു. മദ്രസകളിലെ പാഠപുസ്‌തകങ്ങൾ ഇസ്‌ലാമിൻ്റെ ആധിപത്യം അവകാശപ്പെടുന്നതാണെന്ന് കമ്മീഷൻ പറഞ്ഞു.

“പാഠ്യപദ്ധതിയിൽ കുറച്ച് എൻസിഇആർടി പുസ്തകങ്ങൾ ചേർക്കുന്നത് ശരിയായ വിദ്യാഭ്യാസം നല്കുവെന്ന തോന്നലുണ്ടാക്കാൻ വേണ്ടി മാത്രമാണെന്നും, കുട്ടികൾക്ക് ഔപചാരികവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നില്ല,” എൻ.സി.പി.സി.ആർ അറിയിച്ചു.

ഗുണനിലവാരമില്ലാത്ത പാഠ്യപദ്ധതി, അധ്യാപകരുടെ യോഗ്യത, ധനസഹായം ലഭ്യമാക്കുന്നതിലെ സുതാര്യതയില്ലായ്മ, ഭൂനിയമങ്ങളുടെ ലംഘനം, എന്നിവ മദ്രസകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായി NCPCR ഉയർത്തിക്കാട്ടി.

“മദ്രസകളിൽ നിയമിക്കപ്പെടുന്ന അധ്യാപകർ പ്രധാനമായും ആശ്രയിക്കുന്നത് ഖുറാനും മറ്റ് മതഗ്രന്ഥങ്ങളും പഠിക്കാൻ ഉപയോഗിക്കുന്ന പരമ്പരാഗത രീതികളെയാണ്. അത് മതത്തിൻ്റെ പരമ്പരാഗത അടിസ്ഥാനത്തിൽ മാത്രം നിലകൊള്ളുന്നു,” അതിൽ പറയുന്നു.

“സാമൂഹിക പരിപാടികളോ ഫീൽഡ് ട്രിപ്പുകൾ പോലെയുള്ള പാഠ്യേതര പ്രവർത്തനങ്ങളോ എങ്ങനെ ആസൂത്രണം ചെയ്യണമെന്നതിനെക്കുറിച്ച് ഭൂരിഭാഗം മദ്രസകൾക്കും ഒരു ധാരണയുമില്ല. പഠനത്തിൻ്റെ പല നിർണായക ഘടകങ്ങളും ഇല്ലാത്തതിനാൽ ഇത് കുട്ടികളെ മുന്നേറാൻ സഹായിക്കുന്നില്ല. ഈ അടിസ്ഥാന ആവശ്യകതകൾ നൽകുന്നതിൽ പരാജയപ്പെടുന്നതിലൂടെ മദ്രസകൾ കുട്ടികളുടെ നല്ല വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശത്തെ ലംഘിക്കുന്നു. കുട്ടികൾക്ക് അനുയോജ്യമായ വിദ്യാഭ്യാസം മാത്രമല്ല, ആരോഗ്യകരമായ അന്തരീക്ഷവും വളർച്ചയ്ക്കുള്ള മെച്ചപ്പെട്ട അവസരങ്ങളും നിഷേധിക്കപ്പെടുന്നു,” കമ്മീഷൻ പറഞ്ഞു.

ബീഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മദ്രസകളിൽ ഇസ്ലാമിന് പുറത്തുള്ള കുട്ടികളും പഠിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അമുസ്‌ലിംകൾക്ക് ഇസ്‌ലാമിക മതവിദ്യാഭ്യാസം നൽകുന്നത് ഭരണഘടനയുടെ 28(3) വകുപ്പിൻ്റെ ലംഘനമാണ്, അത് മതപരമായ പ്രബോധനത്തിലോ ആരാധനയിലോ നിർബന്ധിത പങ്കാളിത്തത്തിനെതിരായ അവകാശം ഉയർത്തിപ്പിടിക്കുന്നതാണ്.

2004ലെ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹർജികളോടുള്ള പ്രതികരണമായാണ് മുതിർന്ന അഭിഭാഷകൻ സ്വരൂപമ ചതുര് വേദിയും അഭിഭാഷകൻ അഭയ്ദ് പരീഖും മുഖേന എൻസിപിസിആർ റിപ്പോർട്ട് സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *