
‘അമ്മ’യ്ക്ക് പകരം മറ്റൊരു സംഘടന; ട്രേഡ് യൂണിയൻ രൂപീകരിക്കാൻ താരങ്ങളുടെ നീക്കം
കൊച്ചി: ‘അമ്മ’ സംഘടനയ്ക്ക് പകരം മറ്റൊരു സംഘടന രൂപീകരിക്കാനുള്ള നീക്കവുമായി ഒരു വിഭാഗം താരങ്ങൾ. ഹേമ കമ്മിറ്റി റിപ്പോർട്ട് താരസംഘടനയായ ‘അമ്മ’യിലുണ്ടാക്കിയ ഭിന്ന അഭിപ്രായങ്ങളുടെ തുടർച്ചയാണ് പിളർപ്പിലേക്ക് നയിക്കുന്നത്. അഭിനേതാക്കൾക്ക് ട്രേഡ് യൂണിയൻ സ്വഭാവമുള്ള സംഘടന വേണമെന്നാവശ്യപ്പെട്ട് 20 ഓളം പേർ ഫെഫ്കയെ സമീപിച്ചെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി.
താര സംഘടന പിളർപ്പിലേക്ക് എന്നു പറയാൻ പറ്റില്ലെന്നും ട്രേഡ് യൂണിയൻ രൂപത്തിലുള്ള സംഘടന രൂപീകരിക്കുന്ന കാര്യത്തെക്കുറിച്ചാണ് ആലോചന നടന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. സംഘടനയിലെ ഒരു വിഭാഗം ട്രേഡ് യൂണിയൻ സ്വഭാവത്തിലുള്ള സംഘടന രൂപീകരിക്കാൻ നീക്കം നടത്തി എന്നാണ് ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയത്.
നിലവിൽ ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നുണ്ട്. സമാനമായി ട്രേഡ് യൂണിയൻ രൂപീകരിക്കാനായി ‘അമ്മ’യിലെ താരങ്ങൾ ഫെഫ്കയെ സമീപിച്ചെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചത്. ഇതിന് ഫെഫ്കയുടെ ജനറൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചാൽ ‘അമ്മ’യ്ക്ക് പകരം പുതിയ സംഘടന നിലവിൽ വരും. ഒരു സംഘടന രൂപീകരിച്ച് ജനറൽ കൗൺസിലിന് മുന്നിൽ സമർപ്പിച്ച് അംഗീകാരം നൽകിയ ശേഷമായിരിക്കും അഭിനേതാക്കളുടെ പുതിയ യൂണിയനെ അംഗീകരിക്കുക. അതിന് ഫെഫ്ക തയ്യാറാണെന്ന സൂചനയാണ് പുറത്ത് വരുന്നത്. അതേസമയം ഫെഫ്കയെ സമീപിച്ച താരങ്ങളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സംഘടന രൂപീകരിച്ച ശേഷമായിരിക്കും ഭാരവാഹികളുടെയെടക്കം പുറത്തുവരുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ താരങ്ങൾക്കെതിരെ ഉയർന്ന പരാതിയും ആരോപണങ്ങളും തുടരുന്നതിനിടെ അമ്മ ഭരണ സമിതി പിരിച്ചുവിട്ടിരുന്നു. മോഹൻലാൽ ഉൾപ്പെടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ 17 അംഗങ്ങൾ രാജി വയ്ക്കുകയും ചെയ്തിരുന്നു.
‘അമ്മ’യുടെ പ്രവർത്തനരീതിയോട് ആഭിമുഖ്യമില്ലാത്തവരും തൊഴിൽ നിഷേധം അടക്കമുള്ള വിഷയങ്ങളിൽ ഇടപെടാത്ത സംഘടനാ രീതി മാറ്റണമെന്ന ആവശ്യമുള്ളവരുമൊക്കെയാണ് പുതിയ സംഘടന രൂപീകരിക്കണമെന്ന അഭിപ്രായമുള്ളവർ. അതുകൊണ്ടു തന്നെ ഇവർ അമ്മയിൽ തുടർന്നുകൊണ്ട് പുതിയ സംഘടന രൂപീകരിക്കുമോ അതോ സംഘടനയെ പിളർത്തിക്കൊണ്ട് പുതിയ സംഘടന ഉണ്ടാക്കുമോ എന്നാണ് വ്യക്ത്യമാകാനുള്ളത്. രണ്ട് സംഘടനയിൽ അംഗം ആകുന്നതിൽ ഫെഫ്കയ്ക്ക് എതിർപ്പില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. എന്നാൽ അഭിനേതാക്കളുടെ രണ്ട് സംഘടന നിലവിൽ വന്നാൽ ഒന്ന് നിർജീവമായി തുടരാനുള്ള സാധ്യത കൂടുതലാണ്.