News

നാളെ സ്വകാര്യ ബസ് സമരം; 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ജൂലൈ 8, ചൊവ്വാഴ്ച) സ്വകാര്യ ബസുകൾ പണിമുടക്കും. ഗതാഗത വകുപ്പുമായി ബസുടമകളുടെ സംയുക്ത സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സൂചനാ പണിമുടക്ക്. വിദ്യാർത്ഥി യാത്രാനിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ, ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകി.

വിദ്യാർത്ഥി കൺസഷൻ, ദീർഘദൂര ബസുകളുടെ പെർമിറ്റ് പുതുക്കൽ തുടങ്ങിയ വിഷയങ്ങളിലെ തർക്കങ്ങളാണ് പ്രധാനമായും ചർച്ച പരാജയപ്പെടാൻ കാരണം.

ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ

  • 140 കിലോമീറ്ററിൽ അധികം ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക.
  • വിദ്യാർത്ഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ വർധന നടപ്പിലാക്കുക, കൺസഷൻ കാർഡ് വിതരണം കുറ്റമറ്റതാക്കുക.
  • ബസ് ഉടമകളിൽ നിന്ന് അമിതമായ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക.
  • ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന അശാസ്ത്രീയമായ നടപടികൾ പിൻവലിക്കുക.
  • ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ വ്യവസ്ഥ ഒഴിവാക്കുക.

ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും, അതിന് മുൻപ് സർക്കാർ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞു. നാളത്തെ പണിമുടക്ക് സംസ്ഥാനത്തെ പൊതുഗതാഗതത്തെ സാരമായി ബാധിച്ചേക്കും.