കൊച്ചി: എറണാകുളത്ത് പിടി മുറുക്കി ഡെങ്കിപനി. പ്രതിരോധനടപടികൾ തുടരുമ്പോഴും എറണാകുളം ജില്ലയിൽ ഡെങ്കിപ്പനിയുടെ എണ്ണം തുടർച്ചയായി ഉയരുകയാണ് എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായിട്ട് ഇതാണ് അവസ്ഥ. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സെപ്റ്റംബർ ആദ്യ ആറ് ദിവസം മാത്രം 112 ഡെങ്കിപ്പനി കേസുകൾ സ്ഥിതികരിച്ചു. ഇത് കൂടാതെ, 326 കേസുകൾ ഡെങ്കി ആണെന്ന സംശയത്തിലാണ്.
മൺസൂൺ തുടങ്ങിയതിന് ശേഷമാണ് ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ തീവ്രമായത്. എടത്തല, കളമശേരി, ചെല്ലാനം, ഏലൂർ, വേങ്ങൂർ, ചൂർണിക്കര തുടങ്ങിയ മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത്. ജൂലൈയിൽ ജില്ലയിൽ 851 കേസുകളും ഓഗസ്റ്റിൽ 1135 കേസുകളും സ്ഥിതികരിച്ചു. ഓഗസ്റ്റ് 24ന് ശേഷം സ്ഥിതികരിച്ച കേസുകളുടെ എണ്ണം 1,043 ആണ്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ശരാശരി 74 കേസുകൾ സ്ഥിതികരിച്ചതായാണ് റിപ്പോർട്ട്.