
ആൻറണി രാജുവിൻറെ തൊണ്ടി മോഷണം, കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് സുപ്രിം കോടതി
ന്യു ഡൽഹി: മുൻ ഇടതുപക്ഷ മന്ത്രി ആൻറണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസിൽ തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സുപ്രിം കോടതി. കേസിൽ പുനരന്വേഷണം വേണ്ടെന്ന മുൻ മന്ത്രിയുടെ ഹർജിയിൽ വാദം കേൾക്കവെയാണ് കോടതിയുടെ നിരീക്ഷണം. വ്യവസ്ഥിതിയിൽ പരിശുദ്ധി ഉറപ്പാക്കിയേ മതിയാകൂ എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹർജികൾ വിധി പറയാനായി മാറ്റി.
ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്‍റണി രാജു കൃത്യമം നടത്തിയെന്നതാണ് കേസ്. കേസില്‍ രണ്ടാം പ്രതിയായ ആന്‍റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകിയത്. പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ആന്‍റണി രാജു സമര്‍പ്പിച്ച് ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അടിവസ്ത്രത്തിൽ ഹാഷിഷുമായി സാൽവാദോർ സാർലി എന്ന ഓസ്ട്രേലിയൻ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായതാണ് കേസിൻറെ തുടക്കം. ഈ വിദേശിയെ കേസിൽ നിന്നും രക്ഷിക്കാനാണ് വഞ്ചിയൂർ കോടതിയിലെ അഭിഭാഷനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത്. ആന്‍റണി രാജുവിന്‍റെ സീനിറായി അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് വിദേശിക്കുവേണ്ടി കോടതിയിൽ ഹാജരായത്. മയക്കുമരുന്ന് കേസിൽ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചു.
പക്ഷെ ഹൈക്കോടതി സാർലിയെ വെറുതെവിട്ടു. പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം കണക്കിലെടുത്തായിരുന്നു ഹൈക്കോടതി വിധി.
എന്നാൽ തൊണ്ടിമുതലിൽ കൃത്രിമുണ്ടായെന്ന സംശയത്തെ തടുർന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ജയമോഹൻ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണത്തിൻറെ തുടക്കം. 1994 ൽ വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിലെ തൊണ്ടി ക്ലർക്കായ ജോസും ആൻറണി രാജുവും ചേർന്ന് തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന് കണ്ടെത്തിയിരുന്നു.