
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും പത്രമാധ്യമങ്ങള്‍ക്ക് 7.06 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സർക്കാർ. നിലമ്പൂർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മെയ് മാസം 28നാണ് പത്ര മാധ്യമങ്ങൾക്ക് വലിയൊരു തുക പരസ്യം പ്രസിദ്ധീകരിച്ച വകുപ്പിൽ അനുവദിച്ചിരിക്കുന്നത്. ടെൻഡർ/നോൺ ടെൻഡർ, ഡിസ്‌പ്ലേ പരസ്യങ്ങൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചതിനാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.
2,99,94,640 രൂപ (രണ്ട് കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി അറുന്നൂറ്റിനാല്പത് രൂപ), 4,07,81,974 (നാല് കോടി ഏഴ് ലക്ഷത്തി എൺപത്തി ഒന്നായിരത്തി തൊള്ളായിരത്തി എഴുപത്തി നാല് രൂപ) എന്നിങ്ങനെ രണ്ട് ഉത്തരവുകളിലായാണ് തുക അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പി.ആർ.ഡിയിൽ നിന്ന് പണം അനുവദിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്.
ഇതിന് പിന്നാലെ ദൃശ്യ ഓൺലൈൻ മാധ്യമങ്ങൾക്കുള്ള പരസ്യത്തുകയും ഉടനെ അനുവദിക്കുമെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങളിൽ നിന്ന് അറിയുന്നത്. മാധ്യമങ്ങളുടെ പരിലാളനയിലൂടെയല്ല മുഖ്യമന്ത്രിയും മന്ത്രിമാരും ഭരിക്കുന്നത് എന്ന് സഖാക്കൾ വീമ്പിളക്കുമ്പോഴും തെരഞ്ഞെടുപ്പ്, സർക്കാരിന്റെ വാർഷിക പരിപാടികൾ സമയത്ത് കോടികൾ ചെലവിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെ ഇമേജ് വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നത്.

പി.ആർ.ഡിക്ക് പുറമേ കിഫ്ബി മുഖാന്തരവും പിണറായി വിജയന്റെയും മന്ത്രിമാരുടെയും പി.ആർ പരസ്യങ്ങൾ കോടികൾ ചെലവിട്ട് പ്രസിദ്ധീകരിക്കാറുണ്ട്. കിഫ്ബി വഴി മാത്രം 125 കോടിക്ക് മുകളിലുള്ള തുകക്ക് സർക്കാർ പരസ്യം നൽകിക്കഴിഞ്ഞു. ഭരണം അവസാനിക്കാൻ ഇനി ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോൾ എല്ലാവിധത്തിലുള്ള പ്രചാരണ പരിപാടികൾക്കും സർക്കാർ കോടികൾ ചെലവിടുമെന്ന് തന്നെയാണ് സൂചന.
സാധാരണക്കാരായ ആശ വർക്കർമാർക്ക് അവരുടെ ഓണറേറിയത്തിൽ 100 രൂപയുടെ വർധന പോലും വരുത്താൻ തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് അദ്ദേഹത്തിന്റെ പ്രതിച്ഛായ വർധനവിനുവേണ്ടി ഖജനാവിൽ നിന്ന് കോടികൾ ചെലവിടുന്നത്.