Kerala Government News

വയനാട് ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി ഒരു ലക്ഷം രൂപയും ഭാര്യ ടി കമല 33,000 രൂപയും നല്‍കി

തിരുവനന്തപുരം: വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപയും ഭാര്യ ടി കമല 33,000 രൂപയും നൽകി. വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം എംപിമാർ ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ട് ലക്ഷം രൂപയാണ് സിപിഎം അംഗങ്ങൾ സംഭാവന ചെയ്യുന്നത്.

കെ രാധാകൃഷ്ണൻ, ബികാഷ് രഞ്ചൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസൻ, എ എ റഹിം, സു വെങ്കിടേശൻ, ആർ സച്ചിതാനന്തം എന്നീ അംഗങ്ങൾ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. ഇതിനു പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടിൽ നിന്ന് മാർഗരേഖ പ്രകാരം പുനർനിർമാണ പദ്ധതികൾക്ക് സഹായം നൽകുമെന്നും നേതാക്കൾ അറിയിച്ചു.

അതേസമയം, വയനാട്ടിൽ നാശം വിതച്ച ഉരുള്‍പൊട്ടലില്‍ അനാഥരായവർ ഒറ്റക്കാവില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ലോകത്തുള്ള മലയാളികൾ ഒപ്പം നിൽക്കും. മന്ത്രിസഭാ ഉപസമിതി എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാവും.വയനാട് പുന: രധിവാസം സമഗ്രമായി ചെയ്യും. പ്രയോരിറ്റി അനുസരിച്ച് മുന്നോട്ട് പോകുകയാണ്. ആദ്യ ദിവസങ്ങളിലെ പ്രയോരിറ്റി രക്ഷാപ്രവർത്തനമായിരുന്നു.മൂന്നാം ദിവസം ബെയ്ലി പാല നിർമ്മാണത്തിനായിരുന്നു മുൻഗണന. ഇന്നലെ വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായ പരിശോധന നടത്തി.

ഒറ്റപ്പെട്ടു കിടക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവയവങ്ങൾ സംസ്കരിക്കാൻ 9 ഏക്കര്‍ പ്രത്യേകമായി കണ്ടെത്തി. 318 കെട്ടിടങ്ങളുണ്ട്. GFS മാപ്പ് തയാറാക്കി നൽകി. പോയിന്റുകൾ നോക്കി തെരച്ചിൽ പുരോഗമിക്കുന്നു. 11 ഡോഗ് സ്ക്വാഡ് വയനാട്ടില്‍ ഇപ്പോഴുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *