
തിരുവനന്തപുരം: സാമ്പിളുകളായി ലഭിച്ച മരുന്നുകൾ അമിത വില ഈടാക്കി വിറ്റഴിച്ചതിന് ഒരു സ്വകാര്യ ആശുപത്രിക്ക് നേരെ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നടപടിയെടുത്തു. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ പ്രവർത്തിക്കുന്ന ഡോക്ടേഴ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരെയാണ് നടപടി.
പരിശോധനയിൽ, ‘ഫിസിഷ്യൻസ് സാമ്പിൾ’ എന്ന് രേഖപ്പെടുത്തിയ നിരവധി മരുന്നുകൾ വിൽപനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായും അവ അമിത വിലയ്ക്ക് വിറ്റഴിച്ചതായും കണ്ടെത്തി. പിടിച്ചെടുത്ത മരുന്നുകളും രേഖകളും തുടർനടപടികൾക്കായി വർക്കല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കർശന നടപടിയുണ്ടാകും: മന്ത്രി വീണാ ജോർജ്
ഫിസിഷ്യൻസ് സാമ്പിളുകൾ വിൽപന നടത്തുന്നവർക്കെതിരെയും മരുന്നുകൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇത്തരം വിഷയങ്ങളിൽ പരാതികളുണ്ടെങ്കിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തെ (ടോൾ ഫ്രീ നമ്പർ: 1800 425 3182) അറിയിക്കാവുന്നതാണ്. പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പരിശോധന രഹസ്യവിവരത്തെ തുടർന്ന്
രഹസ്യ വിവരത്തെ തുടർന്ന് ഡ്രഗ്‌സ് കൺട്രോളറുടെ നിർദ്ദേശപ്രകാരം ഇന്റലിജൻസ് ബ്രാഞ്ച് അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളറുടെ ഏകോപനത്തിലാണ് സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയത്. ഡ്രഗ്‌സ് ഇൻസ്പെക്ടർ സോൺ 3 പ്രവീൺ, ചീഫ് ഇൻസ്‌പെക്ടർ ഡ്രഗ്‌സ് ഇന്റലിജൻസ് സ്‌ക്വാഡ് വിനോദ് വി, ഡ്രഗ്‌സ് ഇൻസ്‌പെക്ടർ (എസ്.ഐ.ബി) മണിവീണ എം.ജി, ഡ്രഗ്‌സ് ഇൻസ്പെക്ടർ അജി എസ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.