കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ വനിതാ ജഡ്ജിമാർ ഉൾപ്പെടുന്ന പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി. വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന വിശാല ബെഞ്ചായിരിക്കും സിനിമയിലെ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുക. നിലവിലുള്ള വനിതാ ജഡ്ജിമാരിൽ നിന്ന് വിശാല ബെഞ്ച് തിരഞ്ഞെടുക്കും. ശോഭ അന്നമ്മ ഈപ്പന്, സോഫി തോമസ്, എം.ബി. സ്നേഹലത, സി.എസ്. സുധ എന്നിവരാണ് നിലവിൽ ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാര്‍.
ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എസ്. മനു എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിർമാതാവ് സജിമോൻ പാറയിലിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് തന്റെ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സജിമോൻ പാറയിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കേസ് പരിഗണിക്കുന്നതിനു മുൻപ് തന്നെ റിപ്പോർട്ട് പുറത്തുവിടുകയായിരുന്നു.
മലയാള സിനിമയിലെ പ്രമുഖ നടന്മാർക്കും സംവിധായർക്കും എതിരെയുള്ള പീഡന ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് മുൻകൂർ ജാമ്യം തേടിയുള്ള ഹർജികളും കോടതിക്കു മുൻപാകെ വരുന്ന സാഹചര്യമുണ്ടായി. ഇതാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പൂർണ്ണപൂരം തിങ്കളാഴ്ചയ്ക്കു മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും. കമ്മിറ്റിക്ക് മുമ്പാകെ നൽകിയ മൊഴിയുടെ പകർപ്പുകൾ, സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍, പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, രജിസ്റ്റർ ചെയ്ത കേസുകള്‍ തുടങ്ങിയ വിവരങ്ങളും ഹൈക്കോടതിക്ക് കൈമാറും.