CrimeKerala

മദ്യപാനത്തിനിടെ തർക്കം; ജ്യേഷ്ഠൻ അനുജനെ കൊലപ്പെടുത്തി

തൃശൂർ: പുതുക്കാട് ആനന്ദപുരം കള്ളുഷാപ്പിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി 29 വയസ്സുള്ള യദു കൃഷ്ണനാണ് കൊല്ലപ്പെട്ടത്. ജ്യേഷ്ഠൻ വിഷ്ണുവിനെ പൊലീസ് നാടകീയമായി പിടികൂടി.

ഇന്നലെ രാത്രി ആനന്ദപുരം കള്ള് ഷാപ്പിലാണ് സംഭവം നടന്നത്. ഇവരുടെ വീട്ടിൽ വെച്ച് അന്നേ ദിവസം രണ്ടാനച്ചനുമായി വിഷ്ണു തർക്കം നടത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജ്യേഷ്ഠനും അനുജനും തമ്മിലും തർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം ഷാപ്പിൽ വച്ച് വീണ്ടും തർക്കം ഉടലെടുത്തത്. ഷാപ്പിൽ നിന്നും കള്ളുകുപ്പിയും, പട്ടികയും എടുത്താണ് ജ്യേഷ്ഠൻ വിഷ്ണു അനുജൻ യദുകൃഷ്ണന്റെ തലയിലും ദേഹത്തും മർദ്ദിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യദുവിന്റെ മരണം സ്ഥിരീകരിച്ചത് ഇന്ന് പുലർച്ചെയാണ്.

അനുജനെ അപായപ്പെടുത്തിയ ശേഷവും വിഷ്ണു ആനന്ദപുരം ഭാഗത്തുതന്നെ ഉണ്ടായിരുന്നു. പല സുഹൃത്തുക്കളോടും താൻ അനുജനെ വകവരുത്തി എന്ന് പറയുകയും ചെയ്തിരുന്നു. ഇന്നു പുലർച്ചെ മുതൽ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിനൊടുവിലാണ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള വിഷ്ണുവിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. ഇതിനിടയിൽ പരുക്കേറ്റ വിഷ്ണുവിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.