
ഉമ്മൻ ചാണ്ടിക്കെതിരെ വാദിക്കാൻ ഡൽഹിയിൽ നിന്ന് ഫ്ലൈറ്റ് ചാർട്ട് ചെയ്ത് അഭിഭാഷകരെ പിണറായി ഇറക്കിയെങ്കിലും പരാജയപ്പെട്ടു; 1.20 കോടിയാണ് അഭിഭാഷകന് ഫീസായി ഖജനാവിൽ നിന്ന് നൽകിയത്; വിമാനയാത്രയ്ക്കും ഹോട്ടൽ താമസത്തിനും ലക്ഷങ്ങളും നൽകി!
ഉമ്മൻചാണ്ടിയെ സോളാറിൽ കുടുക്കാൻ പിണറായി വിജയൻ ചെലവഴിച്ചത് കോടികൾ. 2 കോടിയോളം രൂപയായിരുന്നു സോളാർ കമ്മീഷന് വേണ്ടി ഖജനാവിൽ നിന്ന് മുടക്കിയത്. സരിതയുടെ കത്ത് സോളാർ കമ്മീഷൻ റിപ്പോർട്ടിൻ്റെ ഭാഗമാക്കിയത് വിവാദമായിരുന്നു.
സോളാർ റിപ്പോർട്ടിൽ പ്രതിയായ സരിത എസ് നായരുടെ കത്തിൻ്റെ അടിസ്ഥാനത്തിലുളള പരാമർശങ്ങൾ നീക്കണമെന്ന് ഉമ്മൻ ചാണ്ടിയുടെ ആവശ്യം ഹൈക്കോടതി അംഗികരിച്ചത് പിണറായി വിജയന് തിരിച്ചടി ആയിരുന്നു.പരാമർശങ്ങൾ നീക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ ആവശ്യം തടയാൻ ഡൽഹിയിൽ നിന്ന് അഭിഭാഷകരെ പിണറായി കൊണ്ട് വന്നു.
സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാറിനെയാണ് പിണറായി ഫ്ലൈറ്റ് ചാർട്ട് ചെയ്ത് ഇറക്കിയത്. ഈ കേസിൽ 1.20 കോടി രജ്ഞിത് കുമാറിന് അഭിഭാഷക ഫീസായി നൽകിയെന്ന് ഈ മാസം 11 ന് നിയമസഭയിൽ നൽകിയ മറുപടിയിൽ നിയമ മന്ത്രി പി. രാജീവ് വ്യക്തമാക്കിയിരുന്നു.ഡൽഹിയിൽ നിന്ന് നാല് തവണ രജ്ഞിത് കുമാർ എറണാകുളം ഹൈക്കോടതിയിൽ പറന്നെത്തി. ഹോട്ടൽ താമസത്തിനും വിമാന കൂലിക്കും 2.13 ലക്ഷവും രജ്ഞിത് കുമാറിന് നൽകി.

ഖജനാവിൽ നിന്ന് കോടികൾ ഇറക്കി പിണറായി കളിച്ചെങ്കിലും ഹൈക്കോടതി ഉമ്മൻചാണ്ടിയുടെ ആവശ്യം അംഗീകരിക്കുക ആയിരുന്നു. 2016ൽ പിണറായി വിജയൻ അധികാരമേറ്റ ഉടൻ സോളാർകേസ് സിബിഐക്ക് വിട്ടിരുന്നു. തുടർന്ന് ഏഴുവർഷത്തോളമെടുത്ത് പരമോന്നത ഏജൻസി നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിൻ്റെ നിരപരാധിത്വം വെളിവായത്.
മരണത്തിന് ഏതാനും നാളുകൾക്ക് മുൻപ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി സിബിഐ റിപ്പോർട്ട് കൊടുത്തെങ്കിലും മരണത്തിന് തൊട്ടുപിന്നാലെ മാത്രമാണ് കോടതി അത് അംഗീകരിച്ചത്. രാഷ്ട്രിയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ഖജനാവിലെ പണം വാരിയെറിഞ്ഞ പിണറായിക്കേറ്റ വലിയ തിരിച്ചടി ആയിരുന്നു ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള സിബിഐ റിപ്പോർട്ട്.