നിയമ നിർമ്മാണത്തിന് മാത്രമായി നിയമസഭ നവംബറിൽ ചേർന്നേക്കും

തിരുവനന്തപുരം: നിയമ നിർമ്മാണത്തിന് മാത്രമായി കേരള നിയമസഭ നവംബറിൽ ചേർന്നേക്കും. അടുത്ത വർഷം ധനകാര്യ ബില്ലും ബഡ്ജറ്റും പാസ്സാക്കി സർക്കാർ നവംബർ ഡിസംബർ മാസത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം നിയമ നിർമാണത്തിനായി ചേരുന്നത്.

2026 മേയോടെ സർക്കാരിന്റെ കാലാവധി കഴിയുകയാണ്. അതിനാൽ ഈ സമ്മേളനം നിയമ നിർമ്മാണത്തിനായുള്ള അവസാന സമ്മേളനമായേക്കാം. എട്ട് ബില്ലുകളാണ് പരിഗണനയ്ക്ക് വരുന്നത്.

വയോജന കമ്മീഷൻ ബിൽ, ഗാർഹിക തൊഴിലാളി സംരക്ഷണ ബിൽ, മലബാർ ദേവസ്വം ഭേതഗതി ബിൽ, ഡിജിറ്റൽ സർവ്വേ ബിൽ, നാല് വർഷ ഡിഗ്രി സംബന്ധിച്ച യുണിവേഴ്സിറ്റി ഭേദഗതി ബിൽ, വിദേശ സർവ്വകലാശാലകൾക്ക് സംസ്ഥാനത്ത് അനുമതി നൽകുന്ന ഭേദഗതി ബിൽ, ആംനെസ്റ്റി സ്കീം നിർത്തലാക്കുന്നത് സംബന്ധിച്ച് സർക്കാരിന് അധികാരം നൽകുന്ന ബിൽ, ഹെഡ് ലോഡ് വർക്കേഴ്സ് ഭേദഗതി ബിൽ എന്നിവയാണ് പ്രധാനമായും പ്രത്യേക സമ്മേളനത്തിൽ പരിഗണനയ്ക്ക് വരുന്നത്.

സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുന്ന ബില്ലുകൾ ഈ സമ്മേളനത്തിൽത്തന്നെ പാസാക്കാനാവും. സഭാതർക്കംപരിഹരിക്കാനുള്ള ചർച്ച് ബിൽ, ഇലന്തൂർ സംഭവത്തിന്റെ പശ്ചാതലത്തിൽ നിയമ പരിഷ്കരണ കമ്മീഷൻ തയ്യാറാക്കി ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലുള്ള അന്ധവിശ്വാസവും അനാചാരങ്ങളും സംമ്പന്ധിച്ച ബില്ലുകൾ വിവാദം ഭയന്ന് കൊണ്ടുവരാനിടയില്ല.

പതിനാല് ദിവസമാണ് പ്രത്യേക സമ്മേളനം ചേരുന്നത്. കാര്യമായ ബിസിനസ്സ് നടക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ സഭയുടെ അവസാന സമ്മേളനമായിരിക്കും ഇത്.

വരും വർഷങ്ങളിൽ ഫിനാൻസ് ബില്ലും ബഡ്ജറ്റും മാത്രമേ പാസാക്കാൻ സമയം ലഭിക്കൂ. 2026 മേയിൽ സർക്കാരിന്റെ കാലാവധി അവസാനിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments