തിരുവനന്തപുരം നഗരത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കോര്‍പറേഷന്‍ ഒരു വമ്പന്‍ പരാജയമാണെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍. വെള്ളക്കെട്ട് പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച തുകയില്‍ മൂന്നില്‍ രണ്ട് ഭാഗവും ആര്യ രാജേന്ദ്രന്റെ കോര്‍പറേഷന്‍ ചെലവഴിച്ചില്ലെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ അറിയിച്ചിരുന്നു.

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം കോര്‍പറേഷന്‍ വകയിരുത്തിയത് 8,08,82,344 രൂപ വകയിരുത്തിയതില്‍ ചെലവഴിച്ചത് 2,62,87,064 രൂപ മാത്രമാണെന്നാണ് മന്ത്രി എം.ബി. രാജേഷിന്റെ മറുപടി. 5,45,95,280 രൂപ ചെലവാക്കിയില്ലെന്ന് വ്യക്തം.

തിരുവനന്തപുരം നഗരത്തിലെ 100 വാര്‍ഡുകളിലും കൂടി ഉള്ളത് 1029 ഓടകളാണ്, ഇതില്‍ 879 ഓടകളുടെ ശുചീകരണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു എന്നും മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കുന്നു. 104 ഓടകളുടെ ശുചികരണ പ്രവര്‍ത്തനം നടന്ന് വരികയാണെന്നും രാജേഷ് പറഞ്ഞു. ബാക്കിയുള്ള 46 ഓടകളുടെ കാര്യത്തില്‍ മന്ത്രിക്ക് മറുപടിയില്ല.

ചെറിയ ഒരു മഴ പെയ്താല്‍ തലസ്ഥാന നഗരി വെള്ളത്തില്‍ നിറയും. ഓടകളുടെ ശുചീകരണ പ്രവര്‍ത്തനം കൃത്യമായി നടത്താത്തത് ആണ് പ്രധാന കാരണം. അടിസ്ഥാന കാര്യങ്ങള്‍ പോലും ചെയ്യാതെ മേയര്‍ പദവിയിലിരിക്കുകയാണ് ആര്യാ രാജേന്ദ്രന്‍. വെള്ളക്കെട്ടിന് കോര്‍പ്പറേഷന്‍ വകയിരുത്തിയ തുകയില്‍ 5.45 കോടി ചെലവഴിച്ചില്ലെന്ന എം.ബി രാജേഷിന്റെ നിയമസഭ മറുപടി ആര്യ രാജേന്ദ്രന്റെ ഭരണ പരാജയം വ്യക്തമാക്കുന്നതാണ്.