
റിയാസിന് പരസ്യത്തിന് മാത്രം 130 കോടി: ആരോഗ്യത്തിനും ഭക്ഷണത്തിനും ഫണ്ട് വെട്ടി, ടൂറിസത്തെ തീറ്റി പോറ്റുന്ന കെ.എൻ. ബാലഗോപാൽ
സപ്ലൈകോയ്ക്കും കാരുണ്യയ്ക്കും കൊടുക്കാൻ പണമില്ല!! മന്ത്രി കസേര നിലനിർത്താൻ പി.എ. മുഹമ്മദ് റിയാസിന് ധനമന്ത്രി കൊടുക്കുന്നത് കോടികൾ
തിരുവനന്തപുരം: മന്ത്രികസേര നിലനിർത്താൻ മുഹമ്മദ് റിയാസിൻ്റെ ടൂറിസം വകുപ്പിന് കെ.എൻ. ബാലഗോപാൽ നൽകുന്നത് കോടികൾ. സപ്ലൈക്കോയ്ക്കും കാരുണ്യയ്ക്ക് പോലും ആവശ്യത്തിന് പണം കൊടുക്കാത്ത ധനമന്ത്രി, മുഹമ്മദ് റിയാസ് കോടികൾ ആവശ്യപ്പെട്ടാൽ ഉടൻ തന്നെ അനുവദിക്കും.
മന്ത്രിമാർക്കിടയിൽ തന്നെ ബാലഗോപാലിൻ്റെ റിയാസ് പേടി സംസാര വിഷയമാണ്. റിയാസിൻ്റെ ടൂറിസം വകുപ്പിന് പരസ്യത്തിന് മാത്രം 130.39 കോടി രൂപയാണ് കെ.എൻ. ബാലഗോപാൽ നൽകിയത്. 2021 മെയ് 20 മുതൽ 19-6-24 വരെയുള്ള കണക്കാണിത്. തിരുവനതപുരത്തെ 2 ഏജൻസികളും ന്യൂഡൽഹിയിലും, കൊച്ചിയിലും ഉള്ള ഏജൻസികളും ആണ് ടൂറിസം വകുപ്പിൻ്റെ സ്വന്തം പരസ്യ ഏജൻസികൾ.
പി.ആർ.ഡിയെ മുഖ്യമന്ത്രിക്കും റിയാസിനും വിശ്വാസം ഇല്ല. അവർക്ക് പോസ്റ്റ്മാൻ്റെ ജോലി മാത്രം! എൽ.ഡി.എഫ് വരും എല്ലാ ശരിയാകും എന്ന പരസ്യവാചകം തയ്യാറാക്കിയ കൊച്ചിയിലെ മൈത്രി ഏജൻസി,
തിരുവനന്തപുരത്തെ സ്റ്റാർക്ക്, ഇൻവിസ്, ന്യൂഡൽഹിയിലെ എംഡി നികെ എന്നി പരസ്യ ഏജൻസികൾക്കാണ് ടൂറിസം വകുപ്പ് കോടികളുടെ പരസ്യം നൽകിയെന്ന് മുഹമ്മദ് റിയാസ് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിന് സ്റ്റാർക്ക് ഏജൻസിക്ക് 121.92 കോടിയും ഇൻവിസിന് 33.41 ലക്ഷവും നൽകി. മൈത്രി ഏജൻസിക്ക് നൽകിയത് 5.05 കോടി. പത്രങ്ങൾക്കും മാഗസിനുകൾക്കും ലോക്കൽ പരസ്യങ്ങൾ നൽകിയത് 3.07 കോടി.
ഓണം , ക്രിസ്മസ്, ബേപ്പൂർ വാട്ടർ ഫെസ്റ്റ്, ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് എന്നിവയുമായി ബന്ധപ്പെട്ട പരസ്യ പ്രചരണമാണ് മൈത്രി ഏജൻസിക്ക് നൽകിയത്. മറ്റ് വകുപ്പുകളും പരസ്യ പ്രചരണത്തിന് മൈത്രിയെ ആണ് ആശ്രയിക്കുന്നത്. എൽ.ഡി. എഫ് വന്നപ്പോൾ എല്ലാ ശരിയായത് മൈത്രിക്ക് മാത്രം എന്നതാണ് അവസ്ഥ.