News

ആശ വർക്കർമാർ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും; വനിതകളുടെ സെക്രട്ടറിയേറ്റ് ഉപരോധം ചരിത്രത്തിൽ ആദ്യം

സമരം കടുപ്പിച്ച് ആശവർക്കർമാർ. ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിക്കുകയാണ് ആശ വർക്കർമാർ.

ശക്തമായ ഉപരോധ സമരമായിരിക്കുമത് എന്നാണ് സമര സമിതി പറയുന്നത്.
കേരളത്തില്‍ ഇന്നേവരെ വനിതകള്‍ അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സെക്രട്ടേറിയറ്റ് ഉപരോധിച്ചിട്ടില്ല. അതിന് സെക്രട്ടേറിയറ്റും ചരിത്രവും സാക്ഷ്യം വഹിക്കാൻ പോകുകയാണ്.

26125 ആശാവർക്കറുമാരാണ് സംസ്ഥാനത്തുള്ളത്. 700 രൂപ ആശ വർക്കർമാർക്ക് ദിനം പ്രതി നൽകുമെന്നായിരുന്നു സി പി എമ്മിൻ്റെ പ്രകടന പത്രിക വാഗ്ദാനം. അത് ഉണ്ടായില്ലെന്ന് മാത്രമല്ല നിലവിലെ തുച്ഛമായ ഓണറേറിയം 7000 രൂപ പോലും കുടിശികയായി. 7000 രൂപ പോലും ആശവർക്കാർക്ക് കിട്ടാൻ പല കടമ്പകൾ കടക്കണം.അതില്‍ പത്ത് മാനദണ്ഡങ്ങളുണ്ട്. അത് പാലിച്ചാല്‍ ഓരോ മാനദണ്ഡത്തിനും 700 രൂപ നിരക്കിലാണ് പൈസ് നല്‍കുന്നത്.

സംസ്ഥാനത്ത് ഫിക്‌സഡ് ഓണേററിയമില്ല. മറ്റ് സംസ്ഥാനങ്ങളില്‍ അതുണ്ട്. ഇവിടെ മുമ്പ് അത് ഫിക്‌സഡായിരുന്നു.കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നതെന്ന നുണയും ആരോഗ്യ മന്ത്രി വീണ ജോർജ് നിയമസഭക്ക് അകത്തും പുറത്തും ഉന്നയിച്ചിരുന്നു. യാതൊരു നിബന്ധനയും ഇല്ലാതെ 10000 രൂപ സിക്കിം നൽകുമ്പോഴാണ് വീണ ജോർജിൻ്റെ നുണ പറച്ചിൽ ഉണ്ടായത്. ഇതിൻ്റെ ഉത്തരവും പുറത്ത് വന്നതോടെ ഒന്നും പഠിക്കാത്ത മന്ത്രി എന്ന പേരും വീണ ജോർജിന് ലഭിച്ചു.

വേതനം ഉയർത്താനും കൃത്യമായി കിട്ടാനും വേണ്ടി ആശ വർക്കർമാർ ചെയ്യുന്ന സമരത്തെ അധിക്ഷേപിക്കുകയായിരുന്നു സി പി എമ്മും അതിൻ്റെ സംഘടനകളും. മൂക്കിന് താഴെ നടക്കുന്ന സമരം ഇതുവരെ കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ഇതിനിടയിലും പി എസ് സി ചെയർമാൻ്റെയും അംഗങ്ങളുടേയും ഗവൺമെൻ്റ് പ്ലീഡർമാരുമാരുടേയും അടക്കം ശമ്പളം കുത്തനെ ഉയർത്തി. അതും മുൻകാല പ്രാബല്യത്തിൽ. ആശ വർക്കർമാർ ആകട്ടെ മുൻകാല പ്രാബല്യം പോലും ആവശ്യപ്പെടുന്നില്ല. ന്യായമായ സമരത്തിലാണ് ആശ വർക്കർമാർ എന്നാണ് പൊതു സമൂഹത്തിൻ്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെയാണ് സമരത്തിന് വിവിധ വിഭാഗങ്ങളുടെ പിന്തുണ ലഭിക്കുന്നതും.