
വനിത ജീവനക്കാർക്കെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്നു! രണ്ടാം പിണറായി കാലത്ത് 126 അതിക്രമങ്ങളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വനിത ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്ന് നിയമസഭ രേഖ. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് വനിത ജീവനക്കാർക്കെതിരെ 126 അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിൽ 100 എണ്ണത്തിൽ പരിഹാരം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി. 26 പരാതികൾക്ക് പരിഹാരം ആയിട്ടില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 31 അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം ജില്ലയാണ് ഒന്നാമത്. എറണാകുളം, തൃശൂർ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
14 ജില്ലകളിലും വനിത ജീവനക്കാർ അക്രമിക്കപ്പെട്ടു എന്ന് നിയമസഭ മറുപടിയിൽ നിന്ന് വ്യക്തം. വനിത ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് എല്ലാ സർക്കാർ ഓഫിസുകളിലും ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റി രൂപീകരിക്കണമെന്നാണ് നിർദ്ദേശം.
സർക്കാർ, സർക്കാരിതര, പൊതുമേഖല സ്ഥാപനങ്ങളിൽ രൂപികരിക്കപ്പെടുന്ന ഇൻ്റേണൽ കമ്മിറ്റിയുടെയും ജില്ലാതല ലോക്കൽ കമ്മിറ്റിയുടെയും വിശദാംശങ്ങളും റിപ്പോർട്ടും രജിസ്റ്റർ ചെയ്യുന്നതിന് POSH Portal നിലവിലുണ്ട്.

