ജീവനക്കാരന് നഷ്ടം 64000 രൂപ മുതൽ 3.76 ലക്ഷം രൂപ വരെ, ഒപ്പം പി.എഫ് പലിശയും

ശമ്പളപരിഷ്കരണ കുടിശികയുടെ നഷ്ടപരിഹാരം കൊടുക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പതിനൊന്നാമത് ശമ്പള പരിഷ്കരണ കുടിശിക അനിശ്ചിതമായി വൈകുന്നതിനാൽ അതിൻ്റെ നഷ്ടപരിഹാരം ജീവനക്കാർക്കും അധ്യാപകർക്കും നൽകുമോയെന്ന കുറുക്കോളി മൊയ്തിൻ എംഎൽഎ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെ.എൻ. ബാലഗോപാൽ.

ശമ്പള പരിഷ്കരണ കുടിശിക നാല് ഗഡുക്കൾ ആയി നൽകുമെന്നായിരുന്നു തോമസ് ഐസക്ക് 2021 ഫെബ്രുവരിയിൽ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയത്. എന്നാൽ ആദ്യ രണ്ട് ഗഡുക്കൾ കെ.എൻ. ബാലഗോപാൽ അനന്തമായി മരവിപ്പിച്ചു. പി.എഫിൽ ലയിപ്പിച്ചിരുന്നുവെങ്കിൽ ജീവനക്കാർക്ക് പി.എഫ് പലിശ ലഭിക്കുമായിരുന്നു.

മൂന്നാം ഗഡു തെരഞ്ഞെടുപ്പ് പെരുമാറ്റ മാനദണ്ഡത്തിൽ കുരുക്കി ധനവകുപ്പിൽ ഉറക്കത്തിലാണ്. പെരുമാറ്റ ചട്ടം കഴിഞ്ഞിട്ടും ആ ഫയൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റിട്ടില്ല. ജൂലൈ 1 മുതൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരേണ്ടതാണ്. കമ്മീഷനെ നിയമിക്കുന്ന നടപടി ആരംഭിച്ചിട്ടില്ലെന്നാണ് കെ.എൻ ബാലഗോപാലിൻ്റെ നിയമസഭ മറുപടി.

കമ്മീഷനെ നിയമിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയെങ്കിലും വരട്ടെ, നോക്കട്ടെ, സമയം ആയില്ല എന്ന പതിവ് മറുപടിയാണ് കെ.എൻ ബാലഗോപാലിൽ നിന്ന് ഉണ്ടായത്.

ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ ജീവനക്കാർക്ക് ലഭിക്കേണ്ടത് 64000 രൂപ മുതൽ 3,76,400 രൂപ വരെയാണ്. ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ ജീവനക്കാർക്ക് സർക്കാർ നൽകാനുള്ളത് 4000 കോടി രൂപയും.

1-7-19 മുതൽ 28-2-21 വരെയുള്ള ശമ്പള പരിഷ്കരണ കുടിശിക 4 ഗഡുക്കളായി 25 ശതമാനം വീതം 2023 എപ്രില്‍, നവംബർ മാസങ്ങളിലും, 2023 എപ്രില്‍, നവംബർ മാസങ്ങളിലും ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യുമെന്നായിരുന്നു വാഗ്ദാനം. 2021 ഫെബ്രുവരിയിൽ തോമസ് ഐസക്ക് ഇത് സംബന്ധിച്ച് ഉത്തരവും ഇറക്കി.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തിയതോടെ ഏതു ശമ്പള പരിഷ്കരണ കുടിശിക എന്നായി ധനമന്ത്രി ബാലഗോപാൽ. ഐസക്ക് ഇറക്കിയ ഉത്തരവ് കാണിച്ചിട്ട് പോലും ബാലഗോപാൽ അനങ്ങിയില്ല. 1.4.23 ലും 1.10.23 ലും ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡുക്കളും ബാലഗോപാൽ അനന്തമായി മരവിപ്പിച്ചു.

ആദ്യ 2 ഗഡുക്കൾ കൊടുക്കാൻ വേണ്ടത് 2000 കോടി ആയിരുന്നു. ഇത് അനുവദിച്ചാൽ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി കൂടുതൽ പരിതാപകരം ആകുമെന്നായിരുന്നു മരവിപ്പിച്ച ഉത്തരവിൽ ബാലഗോപാൽ വ്യക്തമാക്കിയത്. മൂന്നാം ഗഡു 1.4.2024ൽ ലഭിക്കേണ്ടതാണ്. എന്നാൽ ഇക്കാര്യത്തിലുള്ള തീരുമാനം അനന്തമായി നീളുകയാണ്.

ജീവനക്കാരന് ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശിക ഇപ്രകാരം :

തസ്തികഅടിസ്ഥാന ശമ്പളംലഭിക്കേണ്ട കുടിശിക
ഓഫിസ് അറ്റൻഡൻ്റ്2300064000
ക്ലർക്ക്2650074000
സിവിൽ പോലിസ് ഓഫിസർ3110089200
സ്റ്റാഫ് നേഴ്സ്39300118800
ഹൈസ്ക്കൂൾ ടീച്ചർ45600136800
സബ് ഇൻസ്പെക്ടർ55200156000
സെക്ഷൻ ഓഫിസർ56500158000
ഹയർ സെക്കണ്ടറി ടീച്ചർ59300166000
അണ്ടർ സെക്രട്ടറി63700174800
എക്സിക്യൂട്ടിവ് എഞ്ചിനിയർ85000238400
സിവിൽ സർജൻ95600263200
ഡപ്യൂട്ടി സെക്രട്ടറി107800298400
ജോയിൻ്റ് സെക്രട്ടറി123700338000
അഡീഷണൽ സെക്രട്ടറി140500376400