മനോഹരമായ പിച്ച്. ടോസ് ലഭിച്ചാൽ ഏതൊരു ക്യാപ്റ്റനും ചിന്തിക്കുന്നത് തന്നെ രോഹിത് ശർമ്മയും ചിന്തിച്ചു. ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ഓവറിൽ മനോഹരമായി തന്നെ തുടങ്ങി. ഇത് വരെയും ഫോമിലേക്ക് ഉയരാത്ത വിരാട് കോഹ്ലി വലിയ പ്രതീക്ഷ പകർന്നു.

എന്നാൽ രണ്ടാം ഓവറിൽ ദക്ഷിണാഫ്രിക്കൻ നായകൻ മാർക്രം, സ്പിന്നറെ എത്തിച്ച് ബൗളിംഗ് ചേഞ്ച്‌ കൊണ്ട് വന്നു. കേശവ് മഹാരാജ് നായകന്റെ വിശ്വാസം കാത്തു. രണ്ടാം ഓവറിൽ രോഹിത്തും, ഋഷഭ് പന്തും പവലിയനിലേക്ക് മടങ്ങി. പിന്നാലെ വന്നത് സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച റെക്കോർഡുള്ള യാദവിന് തെറ്റി. റബാഡ എറിഞ്ഞ ഓവറിൽ ക്ലാസനു ക്യാച്ച് നൽകി മടങ്ങി. ഇന്ത്യയുടെ 3 വിക്കറ്റ് നഷ്ടം.

പിന്നാലെ എത്തിയത് അക്സർ പട്ടേൽ. വിരാട് കോഹ്ലിയുമായി ചേർന്ന് മികച്ച കൂട്ട്കെട്ട് പടുത്തുയർത്താൻ അക്സറിന് കഴിഞ്ഞു. എന്നാൽ സ്കോർ 106 ൽ നിൽക്കെ അതിമനോഹരമായ ത്രോയിലൂടെ ക്വിന്റൻ ഡി കോക്ക് അക്‌സറിനെ റൺഔട്ട്‌ ആക്കി. ഇതിനിടയിൽ വിരാട് കോഹ്ലി ഈ ടൂർണമെന്റിലെ തന്റെ ആദ്യ അർധ സെഞ്ച്വറി പൂർത്തിയാക്കി.

ഇത് വരെ കളിച്ച ഒരു മത്സരങ്ങളിലും ഫോമിലെത്താതെ വലഞ്ഞ കോഹ്ലിക്ക് ഇത് ആശ്വാസത്തിന്റെ അർധ സെഞ്ച്വറി. 59 പന്തുകൾ നേരിട്ട കോഹ്ലി സ്വന്തമാക്കിയത് 76 റൺസ്. മികച്ച ഫോമിൽ കളിച്ച കോഹ്ലി പുറത്തായത് 19 ആം ഓവറിൽ. എന്തായാലും ഇന്ത്യക്ക് കപ്പിനും ചുണ്ടിനും ഇടയിലുള്ള അകലം 177 റൺസ്.