സിംബാബ്‍വെക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർക്കുൾപ്പെടെ വിശ്രമം നൽകിക്കൊണ്ടാണ് ടീം പ്രഖ്യാപിച്ചത്.

അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ശുഭ്മന്‍ ഗിൽ ഇന്ത്യൻ ടീമിനെ നയിക്കും. മലയാളിതാരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറായി ടീമിൽ ഇടംനേടി. മറ്റൊരു വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെൽ ഇടം നേടി. എന്നാൽ ഇഷൻ കിഷനെ പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമായി.

ലോകകപ്പ് ടീമിൽ അവസരം ലഭിക്കാത്ത സഞ്ജു സാംസണും ‍യശസ്വി ജയ്സ്വാളിനും പ്രഥമപരിഗണന നൽകിയെക്കും. ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് എന്നിവർക്കു വിശ്രമം നൽകിയപ്പോൾ, ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് ശര്‍മ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, തുഷാർ ദേശ്പാണ്ഡെ എന്നിവർക്ക് ദേശീയ ടീമിലേക്ക് ആദ്യ വിളിയെത്തി.

ദ്രുവ് ജുറൽ

വാഷിങ്ടൻ സുന്ദർ, രവി ബിഷ്‌ണോയ് എന്നിവർക്ക് അവസരം ലഭിച്ചു. ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ , തുഷാർ ദേശ്പാണ്ഡെ എന്നിവരാണ് സംഘത്തിലുള്ള പേസർമാർ. ജൂലൈ ആറ് മുതൽ ഹരാരെയിലാണ് പരമ്പര നടക്കുന്നത്. ഏഴ്, 10, 13, 14 തീയതികളിലാണ് മത്സരങ്ങൾ.

ശുഭ്മാൻ ഗിൽ

അതെ സമയം ലോകകപ്പോടെ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനമൊഴിയുകയാണ്. പകരം ഗൗതം ഗംഭീർ പരിശീലകനാകുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ബി.സി.സി.ഐ സസ്പെൻസ് തുടരുകയാണ്. സിംബാബ്‍വെയിലേക്ക് ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ്. ലക്ഷ്മൺ ഇന്ത്യൻ സംഘത്തോടൊപ്പം ചേരും.