അങ്ങനെ കാത്തിരുന്ന ആ സുദിനം വന്നെത്തി. ഫുട്ബാളിന്റെ മിശിഹാ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങി. ജയത്തോടെ തുടങ്ങുകയും ചെയ്തു. കോപ അമേരിക്ക ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ അർജന്റീന കാനഡയെ തോല്പ്പിച്ചു കൊണ്ട് തുടങ്ങി.

മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. കാനഡയ്ക്ക് എതിരെ അർജന്റീനക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ആദ്യ പകുതിയിൽ പന്ത് കൂടുതൽ സമയം അർജന്റീനയുടെ കയ്യിൽ ആയിരുന്നു എങ്കിലും ഗോൾ ഒന്നും പിറന്നില്ല.

രണ്ടാം പകുതിയിൽ അർജന്റീന കൂടുതൽ ആക്രമിച്ചു കളിച്ചു. 49 ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സ്ട്രൈക്കർ ആയ ഹൂലിയൻ ആൽവരസിലൂടെ അർജന്റീന ലീഡ് എടുത്തു. മകാലൊസ്റ്റർ ഒരുക്കിയ അവസരമാണ് ആൽവരസ് ലക്ഷ്യത്തിൽ എത്തിച്ചത്.

ലയണൽ മെസ്സിക്ക് രണ്ട് നല്ല അവസരങ്ങൾ രണ്ടാം പകുതിയിൽ ലഭിച്ചു എങ്കിലും രണ്ടും വലയിലേക്ക് എത്തിയില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മെസ്സിയുടെ മനോഹരമായ അസിസ്റ്റിൽ നിന്ന് ലൗട്ടാരോ പന്ത് ലക്ഷ്യത്തിൽ എത്തിച്ചതോടെ അർജന്റീനയുടെ വിജയം പൂർത്തിയായി. ഇനി ബുധനാഴ്ച ചിലിക്ക് എതിരെയാണ് അർജന്റീനയുടെ മത്സരം.