ജീവനക്കാരുടെ വയറ്റത്തടിച്ചാണ് കേരള സർക്കാർ കേന്ദ്ര സർക്കാരിൻ്റെയും അക്കൗണ്ടൻ്റ് ജനറലിൻ്റെയും റിസർവ് ബാങ്കിൻ്റെയും കണക്കിൽ ഫിസ്കൽ കൺസോളിഡേഷനിൽ ബഹുമതി കരസ്ഥമാക്കിയതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അഭിപ്രായപ്പെട്ടു.

ശമ്പള പരിഷ്ക്കരണ കുടിശ്ശിക, ഡി എ കുടിശ്ശിക, ലീവ് സറണ്ടർ ഇനങ്ങളിലായ് ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുത്തു തീർക്കാനുള്ള 42000 കോടി രൂപ കവർന്നെടുത്താണ് സർക്കാർ ചെലവ് കുറച്ചത്. സർക്കാർ ജീവനക്കാരെ ക്രൂരമായി അവഗണിക്കുന്നുവെന്ന് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച പ്രതിപക്ഷ നേതാവിന് മറുപടിയായി ധനകാര്യമന്ത്രിയുടെ പ്രസ്താവനയിലാണ് സർക്കാരിന് അഭിമാനകരമായി ഫിസ്കൽ കൺസോളിഡേഷൻ ചൂണ്ടിക്കാട്ടിയത്.

പതിനൊന്നാം ശമ്പളക്കമ്മീഷൻ നടപ്പാക്കിയത് ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളില്ലെന്ന് മേനിനടിക്കുന്നവരും ജീവനക്കാർ ഒരു കാര്യം മനസിലാക്കണമെന്നും പറഞ്ഞവരും ഒരു കാര്യം മനസിലാക്കുക തന്നെ വേണം.ശമ്പള പരിഷ്ക്കരണത്തിന് ശേഷം പരിഷ്ക്കരിച്ച അടിസ്ഥാന ശമ്പളവും നിലവിൽ കിട്ടുന്ന ക്ഷാമബത്തയും കൂട്ടിച്ചേർത്താൽ കിട്ടുന്ന തുകയേക്കാൾ കൂടുതലാണ് ശമ്പള പരിഷ്ക്കരണത്തിന് മുമ്പുള്ള അടിസ്ഥാന ശമ്പളവും അർഹമായ മുഴുവൻ ഡി എ യും കൂട്ടിയാൽ കിട്ടുന്ന തുക.

സർക്കാർ ജീവനക്കാർക്ക് ആയിനത്തിൽ പ്രതിമാസം 1990 രൂപ മുതൽ 14988 രൂപ വരെകുറവാണ് ഇപ്പോൾ കിട്ടുന്നത്. അതു കൊണ്ട് സർവീസ് വെയ്റ്റേജ് പോലും ഇല്ലാതാക്കിയ പതിനൊന്നാം ശമ്പള പരിഷ്ക്കരണത്തെക്കുറിച്ച് ഊറ്റം കൊള്ളാൻ ഒന്നുമില്ലെന്ന് ഓർത്തേ മതിയാകൂ.

ശമ്പള പരിഷ്ക്കരണത്തിന് ശേഷം ഏറ്റവും താഴ്ന്ന വിഭാഗം സർക്കാർ ജീവനക്കാരൻ്റെ ദിവസ വേതനം 835 രൂപയാണ്. ഒന്നരകിലോ മത്തിയും ഒരു കിലോ ഉള്ളിയും വാങ്ങിക്കഴിഞ്ഞാൽ കാൽക്കിലോ തക്കാളിപോലും കിട്ടില്ലെന്ന അവസ്ഥയിലാണിന്ന് ആ ജീവനക്കാരൻ. എൽ ഡി എഫ് സർക്കാർ, ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കാതെ, കേവലം നിയന്ത്രണങ്ങൾ മാത്രം ഏർപ്പെടുത്തിയതോടെ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 15 മാസത്തെ ശമ്പളമാണ് നഷ്ടപ്പെട്ടത്. അപ്പോൾ എന്തെങ്കിലും ആനുകൂല്യങ്ങൾ നിർത്തലാക്കിയിരുന്നുവെങ്കിൽ ജീവനക്കാരൻ സീമാതീതമായ കൊള്ളക്ക് വിധേയമായേനെ.
മെഡിസെപ്പ് പോലെ ഒരു പദ്ധതി ഇന്ത്യയിലെന്നല്ല, ലോകത്തൊരിടത്തും ഇല്ലെന്നത് യാഥാർത്ഥ്യമാണ്. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന മറ്റൊരു ഉഡായിപ്പ് പദ്ധതി ഇല്ല തന്നെ.

അതിനാൽ അടിയന്തരമായി ജീവനക്കാർക്ക് കുടിശ്ശികകൾ കൊടുത്തുതീർത്ത് ധനകാര്യ അഭിമാനം ഉയർത്തിപ്പിടിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്,
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അഭിപ്രായപ്പെട്ടു.