NationalNews

കരസേന മേധാവിയായി ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി ജൂണ്‍ 30ന് ചുമതലയേല്‍ക്കും

ദില്ലി: ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേനാ മേധാവിയാകും. ജൂണ്‍ 30ന് സ്ഥാനമേല്‍ക്കും. നിലവിലെ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും. കരസേനാ ഉപമേധാവിയായി ഫെബ്രുവരിയിലാണ് ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്. പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ഉപേന്ദ്ര ദ്വിവേദി സേനാ മേധാവിയായേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

1984ല്‍ സേനയില്‍ ചേര്‍ന്ന ദ്വിവേദി ചൈനാ അതിര്‍ത്തിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിര്‍ത്തിപ്രശ്‌നങ്ങളില്‍ ഇന്ത്യയ്ക്കായി നിര്‍ണായക ഇടപെടലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഉധംപുര്‍ ആസ്ഥാനമായ വടക്കന്‍ കമാന്‍ഡിന്റെ മേധാവിയായും സേവനമനുഷ്ഠിച്ചു. നാഷനല്‍ ഡിഫന്‍സ് കോളജിലും യുഎസ് വാര്‍ കോളജിലുമുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മെയ് 31ന് വിരമിക്കാനിരുന്ന ജനറല്‍ പാണ്ഡെയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയിരുന്നു.

1964 ജൂലൈ ഒന്നിന് ജനിച്ച ലഫ്റ്റനന്റ് ജനറല്‍ ദ്വിവേദി 1984 ഡിസംബര്‍ 15ന് ആര്‍മിയുടെ ഇന്‍ഫന്‍ട്രിയില്‍ (ജമ്മു & കശ്മീര്‍ റൈഫിള്‍സ്) കമ്മീഷന്‍ ചെയ്യപ്പെട്ടു. 18 ജമ്മു & കശ്മീര്‍ റൈഫിള്‍സ് റെജിമെന്റ്, 26 സെക്ടര്‍ അസം റൈഫിള്‍സ് ബ്രിഗേഡ്, അസം റൈഫിള്‍സിന്റെ (ഈസ്റ്റ്) ഇന്‍സ്‌പെക്ടര്‍ ജനറല്‍, 9 കോര്‍പ്‌സിന്റെ കമാന്‍ഡിംഗ് എന്നീ സേവനങ്ങള്‍ അദ്ദേഹത്തിന്റെ കമാന്‍ഡ് റോളുകളില്‍ ഉള്‍പ്പെടുന്നു.

ലെഫ്റ്റനന്റ്-ജനറല്‍ പദവിയില്‍, വൈസ്-ചീഫായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് 2022 മുതല്‍ 2024 വരെ ഡയറക്ടര്‍ ജനറല്‍ ഇന്‍ഫന്‍ട്രി, ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ്, നോര്‍ത്തേണ്‍ കമാന്‍ഡ് എന്നിവയുള്‍പ്പെടെ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *