
ന്യൂഡൽഹി: ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ബി.ആർ. ഗവായ് ചുമതലയേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽനടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചതോടെയാണ് ബി.ആർ.ഗവായ് ചുമതലയേറ്റെടുത്തത്. ആറു മാസം മാത്രമേ ബി.ആർ.ഗവായ്ക്ക് ചീഫ് ജസ്റ്റിസ് പദവിയിൽ തുടരാനാകുകയുള്ളൂ.
ഈ വർഷം നവംബർ 23ന് അദ്ദേഹം വിരമിക്കും. 2019 മെയിലാണ് ഗവായ് സുപ്രീംകോടതിയിലെത്തുന്നത്. കേരള മുൻ ഗവർണറും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായിരുന്ന ആർ.എസ്.ഗവായിയുടെ മകനാണ് ബി.ആർ.ഗവായ്.
സുപ്രീംകോടതിയുടെ മൂല്യങ്ങളും മൗലികാവകാശങ്ങളും ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളും ഉയർത്തിപ്പിടിക്കാൻ ജസ്റ്റിസ് ഗവായിക്ക് സാധിക്കുമെന്ന് കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് ഖന്ന പറഞ്ഞിരുന്നു. വിരമിച്ചശേഷം താൻ ഔദ്യോഗികപദവികൾ സ്വീകരിക്കില്ലെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കുകയുണ്ടായി.