
ഇനി കൂട്ടിന് അദ്ദേഹത്തിൻ്റെ അനശ്വര ഗാനങ്ങൾ മാത്രം : പി. ജയചന്ദ്രനെ അനുസ്മരിച്ച് ഗായകൻ ജി.വേണുഗോപാൽ
പി. ജയചന്ദ്രനെ അനുസ്മരിച്ച് രാഷ്ട്രിയ സാമൂഹിക സാംസ്കാരിക കലാരംഗത്തെ പ്രമുഖർ.
നിത്യ ശ്രുതിലയവും ഗന്ധർവ്വനാദവും രാഗ നിബദ്ധതയും നിറഞ്ഞ ഏതോ ഒരു മായിക ലോകത്തേക്ക് ജയേട്ടൻ മൺമറഞ്ഞിരിക്കുന്നുവെന്നു ഇനി കൂട്ടിന് അദ്ദേഹത്തിൻ്റെ അനശ്വര ഗാനങ്ങൾ മാത്രമെന്നും ഗായകൻ ജി. വേണുഗോപാൽ അനുസ്മരിച്ചു.
ജി. വേണുഗോപാൽ ഫേസ് ബുക്കിൽ കുറിച്ച അനുസ്മരണ കുറിപ്പിൻ്റെ പൂർണ്ണരൂപം:
“വല്ലാത്ത ഒരനാഥത്വം ഉണ്ടാക്കുന്ന വിയോഗം .
തീരെ വയ്യാത്തപ്പോഴും പോയിക്കണ്ടപ്പോഴുമെല്ലാം “റഫി സാബ് ” ആയിരുന്നു സംസാരത്തിൽ.
മകൾ ലക്ഷ്മിയോട് പറഞ്ഞ് അകത്തെ മുറിയിൽ നിന്ന് ഒരു ഡയറി എടുപ്പിച്ചു.
മുഴുവൻ റഫി സാബിൻ്റെ പടങ്ങളും അദ്ദേഹത്തിൻ്റെ പാട്ടുകളുടെ വരികളും.
പോകുവാൻ നേരം, ഒരിക്കലുമില്ലാത്ത പോൽ, എൻ്റെ കൈ ജയേട്ടൻ്റെ കൈയ്ക്കുള്ളിലെ ചൂടിൽ ഒരൽപ്പനേരം കൂടുതൽ ഇരുന്നു. ഇന്നിനി ഒരിയ്ക്കലും തിരിച്ചു വരാത്ത കാലഘട്ടവും സ്വർഗ്ഗീയ നാദങ്ങളും ഗാനങ്ങളും അവയുടെ സൃഷ്ടാക്കളുമൊക്കെ എന്നെ വലയം ചെയ്യുന്ന പോൽ!
കഴിഞ്ഞ മാസം വീണു ഇടുപ്പെല്ല് തകർന്നു എന്നറിഞ്ഞപ്പോൾ മനസ്സുരുകി പ്രാർത്ഥിച്ചു. ഇനിയും കഷ്ടപ്പെടുത്തരുതേ എന്ന്.
നിത്യ ശ്രുതിലയവും ഗന്ധർവ്വനാദവും രാഗ നിബദ്ധതയും നിറഞ്ഞ ഏതോ ഒരു മായിക ലോകത്തേക്ക് ജയേട്ടൻ മൺമറഞ്ഞിരിക്കുന്നു. ഇനി കൂട്ടിന് അദ്ദേഹത്തിൻ്റെ അനശ്വര ഗാനങ്ങൾ മാത്രം!
വിട, ജയേട്ടാ, വിട! VG