തിരുവനന്തപുരം: രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറിനെതിരെ സച്ചിന്‍ദേവ് എംഎല്‍എ നല്‍കിയ പരാതിയില്‍ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി. പട്ടിക ജാതി – പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജയശങ്കറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതില്‍ അന്വേഷണം തുടരാമെന്നും എന്നാല്‍, അറസ്റ്റ് പാടില്ലെന്നുമാണ് കോടതി ഉത്തരവ്.

സച്ചിന്‍ ദേവ് എം.എല്‍.എയുടെ പരാതിയിലാണ് പൊലീസ് നടപടിയും ഹൈക്കോടതിയുടെ ഇടപെടലും. കെ.എസ്.ആര്‍.ടി.സി ഡ്രൈവറും മേയര്‍ ആര്യ രാജേന്ദ്രനും തമ്മിലുള്ള വാക്കുതര്‍ക്കത്തെ വിമര്‍ശിച്ച് ജയശങ്കര്‍ യൂട്യൂബ് ചാനലില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോയില്‍ സച്ചിന്‍ ദേവിനെതിരെ ജാതിയുമായി ബന്ധപ്പെടുത്തി പരാമര്‍ശം നടത്തിയെന്നാണ് പരാതി.

പരാതിക്കിടയായ ജയശങ്കറിന്റെ പരാമര്‍ശം

”നീ ബാലുശ്ശേരി എം.എല്‍.എ അല്ലേടാ ഡാഷേ എന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സച്ചിന്‍ ദേവിനോട് ചോദിച്ചു എന്ന് സച്ചിന്‍ പരാതി കൊടുത്തിരുന്നെങ്കില്‍ ഡ്രൈവര്‍ കുടുങ്ങിപ്പോയെനെ. പട്ടിക ജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ എന്നൊരു നിയമമുണ്ട്.

സച്ചിന്‍ അത്തരത്തില്‍ കേസ് കൊടുത്തിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ഈ അടുത്ത കാലത്തൊന്നും സൂര്യപ്രകാശം കാണാത്ത രീതിയില്‍ ജയിലില്‍ പോയേനെ. എന്നാല്‍, അങ്ങനെ പരാതി കൊടുക്കാന്‍ സച്ചിന്‍ദേവിന് ബുദ്ധി ഉദിച്ചില്ല. അത്രക്കുള്ള വിവേകം സച്ചിന് ആ സമയത്ത് തോന്നിയില്ല.”