മാഡ്രിഡ്: ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, പലസ്തീന്‍ രാജ്യം അംഗീകരിച്ച് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍. നോര്‍വേ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നി രാജ്യങ്ങളാണ് പലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചത്.

യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയെ വിമര്‍ശിച്ച ഇസ്രയേല്‍ നോര്‍വേ, അയര്‍ലന്‍ഡ് എന്നി രാജ്യങ്ങളില്‍ നിന്ന് സ്വന്തം അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു. അംഗീകാരമില്ലെങ്കില്‍ മിഡില്‍ഈസ്റ്റില്‍ സമാധാനമുണ്ടാകില്ല എന്ന് നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ പ്രതികരിച്ചു. നോര്‍വേയാണ് ആദ്യമായി പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചത്. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലൂടെ, അറബ് സമാധാന പദ്ധതിയെ നോര്‍വേ പിന്തുണയ്ക്കുന്നു. ഒരു സ്വതന്ത്ര രാജ്യമായി മാറാന്‍ പലസ്തീന് മൗലികമായി അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ചകളില്‍ മിഡില്‍ഈസ്റ്റ് മേഖലയിലെ ശാശ്വത സമാധാനത്തിന് ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമാണെന്ന് വാദിച്ച് അംഗീകാരം നല്‍കാന്‍ പദ്ധതിയിടുന്നതായി പല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും സൂചിപ്പിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും നോര്‍വെയുടെ അംഗീകാരം ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.