തിരുവനന്തപുരം : നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യാൻ‍ സാധിക്കില്ലെന്ന് പറഞ്ഞതിന് മേയർ തന്റെ ജോലി നശിപ്പിച്ചു. മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ പുതിയ ആരോപണം.

വഴുതക്കാട് പാസ്‌പോര്‍ട്ട് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബാബുവാണ് മേയർക്കെതിരെ പരാതി ഉയർത്തി രം​ഗത്ത് എത്തിയിരിക്കുന്നത്. ഇരുവരുടെയും പെരുമാറ്റത്തെ തുടര്‍ന്ന് തന്റെ ജോലി നഷ്ടപ്പെട്ടു എന്നാണ് പരാതി.

വഴുതയ്‌ക്കാട്ടെ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ എത്തിയ മേയര്‍ വാഹനം അകത്തേക്ക് പ്രവേശിപ്പിക്കാന്‍ പറയുകയായിരുന്നു. സാധാരണഗതിയില്‍ കെയര്‍ ടേക്കറുടെ ഭാഗത്തു നിന്നും നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ അന്യവാഹനങ്ങള്‍ കടത്തി വിടുകയുള്ളൂ.

ആളിറങ്ങിയിട്ട് പാര്‍ക്കിംഗിലേക്ക് വാഹനം മാറ്റണമെന്ന് പറഞ്ഞത് മേയര്‍ക്കും സച്ചിന്‍ ദേവിനും ഇഷ്ടപ്പെട്ടില്ല. പ്രോട്ടോകോള്‍ അറിയില്ലേയെന്നാണ് മേയര്‍ ചോദിച്ചത്. സാധാരണ ഒരു സെക്യൂരിറ്റിയായ താന്‍ എന്തിനാണ് മാഡം പ്രോട്ടോകോള്‍ അറിയുന്നതെന്ന് തിരിച്ചു ചോദിച്ചു. തുടര്‍ന്ന് വാഹനത്തിലെ ഡ്രൈവര്‍ വണ്ടി അകത്തേക്ക് കൊണ്ടുപോയി.

സച്ചിന്‍ ദേവ് മടങ്ങി വന്ന് ശരിയാക്കി തരാമെന്ന് പറഞ്ഞ് പോയി. കുറച്ചു കഴിഞ്ഞ് മേയര്‍ പാസ്‌പോര്‍ട്ട് ഓഫീസറോട് ബഹളം വയ്‌ക്കുകയും പരാതി പറയുകയും ചെയ്തു. തുടര്‍ന്ന് കെട്ടിടത്തിന്റെ ഉടമസ്ഥരായ പള്ളിയിലെ അച്ചനെ കാര്യം അറിയിച്ചു. പത്ത് മിനിട്ടിനകം ചന്ദ്രബാബുവിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു എന്നാണ് വിവരം .