News

മെയ് 20ന് പണിമുടക്ക്: സർക്കാർ വിലാസം സംഘടനകളുടെ അഖിലേന്ത്യാ പണിമുടക്ക് തള്ളിക്കളയണമെന്ന് KGOU

തിരുവനന്തപുരം: ഒരു വിഭാഗം സർക്കാർ ജീവനക്കാരും തൊഴിലാളികളും മെയ് 20ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾ ഉൾക്കൊള്ളാത്തതിനാലും ഇടതു സർക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങളെ കുറിച്ചു മൗനം പാലിക്കുന്നതിനാലും പണിമുടക്കിൽ പങ്കെടുക്കേണ്ടതില്ല എന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു.

പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാർക്ക് ജോലിസ്ഥലത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിനും സുഗമമായ ഓഫീസ് പ്രവർത്തനം നടത്തുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

പണിമുടക്ക് ആഹ്വാനത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകൾ കഴിഞ്ഞ 9 വർഷമായി കേരളത്തിലെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും സിവിൽ സർവീസ് തച്ചുടക്കപ്പെടുകയും ചെയ്തതിനെതിരെ ഒരക്ഷരം പോലും ഉരിയാടാതെ നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്കിൽ ജീവനക്കാർ പങ്കെടുക്കരുത്

പി.എഫ്.ആർ.ഡി.എ നിയമത്തിന് അനുകൂലമായി നിയമനിർമാണം നടത്തുകയും കഴിഞ്ഞ 9 വർഷമായി പങ്കാളിത്ത പെൻഷൻ പദ്ധതിയിൽപ്പെട്ട ജീവനക്കാരെ വഞ്ചിക്കുകയും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് നൽകിവന്നിരുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കിയും ഒരു പിടി കമ്മീഷനുകളെ നിയമിച്ച പങ്കാളിത്ത പെൻഷൻകാരെ വഞ്ചിച്ച ഇടതു സർക്കാരിനും അവരുടെ കൂട്ടാളികളായ എഫ് എസ് ഇ ടി ഓ സംഘടനകൾക്കും പങ്കാളിത്ത പെൻഷൻ എന്ന വാക്ക് ഉച്ചരിക്കാൻ പോലും അർഹത ഇല്ലാതായിരിക്കുന്നു. പങ്കാളിത്ത പെൻഷൻകാരുടെ വിഹിതം ഈടുവച്ച് വായ്പയെടുത്തു ധന ധൂർത്ത് നടത്തുന്ന ഇടതു സർക്കാരിനെതിരെ ഒരു ദിവസത്തെ പണിമുടക്ക് നടത്താൻ ഈ സംഘടനകൾ തയ്യാറാകണം.

ഇടതുപ്രകടനപത്രികയിലെ അംഗൻവാടി ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാരുടെ ദിവസവേതനം 700 രൂപയായി ഉയർത്തും എന്നത് ഇന്നും ജലരേഖയായി തുടരുന്നു. കഴിഞ്ഞ മൂന്നു മാസമായി സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന ആശാവർക്കർമാരുടെ സമരത്തെ ഒരു തൊഴിലാളി അധിഷ്ഠിത കമ്മ്യൂണിസ്റ്റ് സർക്കാർ നേരിട്ടത് നമ്മുടെ കൺമുന്നിൽ വ്യക്തമാണ്. മിനിമം കൂലിക്കായി സമരം ചെയ്ത ആശാവർക്കർമാരെ അപമാനിക്കുകയും അവഹേളിക്കുകയും സമരത്തെ പരാജയപ്പെടുത്തുകയും ചെയ്തവരാണ് മിനിമം കൂലി 26000 രൂപയായി ഉയർത്തണം എന്ന മുദ്രാവാക്യമുയർത്തി സമരരംഗത്തേക്ക് വരുന്നത്.

സംസ്ഥാനത്ത് വിവിധ വകുപ്പുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും ഏകദേശം ഒന്നര ലക്ഷം കരാർ , ദിവസവേതന ജീവനക്കാരെയാണ് കഴിഞ്ഞ 9 വർഷമായി ഈ സർക്കാർ നിയമിച്ചിരിക്കുന്നത്. യാതൊരു മാനദണ്ഡവും ഇല്ലാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തികൾ ആക്കിയും സംവരണ തത്വങ്ങൾ അട്ടിമറിച്ചും പാർട്ടി സഖാക്കളെയും ഉറ്റ ബന്ധുക്കളെയും വ്യാപകമായി കരാർ ദിവസവേതന നിയമനം നടത്തിയവർ കരാർ നിയമനങ്ങൾക്കെതിരെ നടത്തുന്ന സമരം ആർക്കെതിരെ ആണെന്ന് കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു.

ധന ദൃഢീകരണത്തിന്റെ മറവിൽ തസ്തികകൾ വെട്ടി കുറയ്ക്കാനും ഉള്ള ഒഴിവുകളിൽ കരാർ നിയമനങ്ങൾ നടത്താനും ഉത്തരവ് പുറപ്പെടുവിച്ചവർക്ക് എതിരെ ഒരു വാക്കുപോലും പറയാൻ തയ്യാറാകാത്ത ഇടത് സർവീസ് സംഘടനകളുടെ കാപട്യം തിരിച്ചറിയേണ്ടതുണ്ട്.

സിവിൽ സർവീസിനെ വെട്ടിച്ചുരുക്കുകയല്ല മറിച്ച് സിവിൽ സർവീസിന്റെ അന്തസ്സും അഭിമാനവും നഷ്ടപ്പെടുത്തി സിവിൽ സർവീസിലേക്ക് പുതിയ തലമുറ കടന്നു വരാത്ത രീതിയിൽ അതിന് തച്ചുടച്ചവർ സിവിൽ സർവീസ് സംരക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായി മാത്രം കണക്കാക്കേണ്ടതാണ്.

ആശ്രിത നിയമനത്തിൽ അട്ടിമറി നടത്തിയും ജീവനക്കാരുടെ സമസ്ത ആനുകൂല്യങ്ങളും പിടിച്ചുവെച്ചും തട്ടിപ്പറിച്ചും കവർന്നെടുത്തും ജീവനക്കാരെ ഇല്ലാതാക്കിയതിനെതിരെ ഒരു മുദ്രാവാക്യം പോലും ഉയർത്താൻ ശേഷിയില്ലാത്തവർ നടത്തുന്ന മെയ് 20 ന്റെ പണിമുടക്ക് ആത്മാർത്ഥത ഇല്ലാത്തതാണ്.

കാലാനുസൃതമായ വിലക്കയറ്റത്തിന് ആനുപാതികമായി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകേണ്ട ഡി എ യഥാ സമയം നൽകാതെയും വർഷങ്ങൾ വൈകി ഡി എ അനുവദിച്ചും കുടിശ്ശിക കവർന്നെടുത്തും വിലക്കയറ്റം നിയന്ത്രിക്കുന്ന നവ കേരള സിദ്ധാന്തത്തിനെതിരെ ഒന്നുരിയാടാൻ കഴിയാത്ത സർക്കാർ വിലാസം സംഘടനകൾ നടത്തുന്ന പണിമുടക്ക് ജീവനക്കാരും തൊഴിലാളികളും ചവറ്റുകുട്ടയിൽ എറിയുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല

കേന്ദ്രം ഭരിക്കുന്ന വർഗീയ ശക്തികളുടെ മുന്നിൽ മുട്ടിലിഴഞ്ഞും ഓച്ഛാനിച്ചും കള്ളപ്പണ ഇടപാടുകളുടെ കേസുകൾ ഒതുക്കി തീർക്കുന്നവർ വർഗീയതയ്ക്കെതിരെ നടത്തുന്ന സന്ധിയില്ലാ സമരം കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു

കേന്ദ്രത്തിന്റെ വർഗീയ നിലപാടുകളും സംസ്ഥാന സർക്കാരുകളോടുള്ള സമീപനവും ഫെഡറലിസത്തിന്റെ കടക്കൽ കത്തിവയ്ക്കലും പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കലും ഒക്കെ തൊഴിലാളി വിരുദ്ധ നയങ്ങൾ തന്നെയാണ്.

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെ ഒൻപതു വർഷം കൊണ്ട് കൂത്തുപാള എടുപ്പിച്ച ഇടതു സർക്കാരിന്റ നയങ്ങൾക്കെതിരെ ചെറുവിരൽ അനക്കാത്ത ഇടത് സർവീസ് സംഘടനകളും ആയി ചേർന്ന് പണിമുടക്ക് നടത്തേണ്ടതില്ല എന്ന് കെ ജി ഓ യു സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്മണ്യൻ യോഗത്തിൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി വി എം ഷൈൻ, ട്രഷറർ ബി ഗോപകുമാർ സംസ്ഥാന നേതാക്കളായ ബീന പൂവത്തിൽ, സുബൈർ കുട്ടി, സി ബ്രിജേഷ്, ഡോ ആർ രാജേഷ്, എസ് ബിനോജ്, സി വി ബെന്നി, സി ഉണ്ണികൃഷ്ണൻ, ഡോ ബാബു വർഗീസ്, നൗഷാദ്, ഡോ ജി പി പത്മകുമാർ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.