മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തൽ. മർദ്ദനമേറ്റതിന്റെ പാടുകൾ ശരീരത്തിൽ ഇല്ല. പൊലീസ് മർദ്ദനത്തെ തുടർന്നാണ് യുവാവിന്റെ മരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
നിലവിൽ അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണവും കലക്റ്ററുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണവും നടക്കും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ സി ബാബുവിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും, മരിച്ച മൊയ്തീൻ കുട്ടിയെ ചികിൽസിച്ച ഡോക്ടർമാരുടെയും മൊഴി എടുക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളായിരിക്കും കേസിൽ നിർണായകമാവുക. സംഭവത്തിൽ രണ്ടു സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ആന്റ്‌സ് വിൻസൻ, ഷംസീർ ടി പി എന്നിവരെയാണ് എസ്പി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.