KeralaNews

തെരുവുനായകളെ സംരക്ഷിക്കാൻ താൽപര്യമുള്ള വ്യക്തികൾ ലൈസൻസ് എടുക്കണം: ഹൈക്കോടതി

തിരുവനന്തപുരം: തെരുവുനായകളെ സംരക്ഷിക്കാൻ താൽപര്യമുള്ള വ്യക്തികൾക്ക് അതിനുള്ള ലൈസൻസ് അനുവദിക്കാൻ സംസ്ഥാന സർക്കാറിനോട് ഉത്തരവിട്ട് ഹൈക്കോടതി. 2023 ലെ അനിമൽ ബർത്ത് കൺട്രോൾ നിയമ പ്രകാരമാണ് കോടതി ഉത്തരവ്. തെരുവുനായകൾക്ക് വേണ്ട പരിഗണന നൽകണമെന്നും അവയെ സംരക്ഷിക്കാൻ വേണ്ട ലൈസൻസ് മൃഗ സ്‌നേഹികൾ എടുക്കണമെന്നും കോടതി പറഞ്ഞു.
സ്‌കൂൾ കുട്ടികൾക്കും റോഡിലൂടെ നടക്കുന്നവർക്കും നേരെയുണ്ടാവുന്ന തെരുവുനായ ആക്രമണങ്ങളെ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. ‘തെരുവുനായകൾ കുട്ടികളെയും, യുവാക്കളെയും, പ്രായമായവരെയുമൊക്കെ ആക്രമിക്കുന്ന വാർത്തകളാണ് ദിവസവും പത്രങ്ങളിൽ കാണുന്നത്’.

തെരുവുനായകൾക്കെതിരെ എന്തെങ്കിലും നടപടി എടുക്കുകയാണെങ്കിൽ നായപ്രേമികൾ അതിനെതിരെ രംഗത്ത് വരും. എന്നാൽ തെരുവുനായകളെക്കാൾ മനുഷ്യർക്ക് പരിഗണന നൽകണമെന്നാണ് എന്റെ അഭിപ്രായം. അതുപോലെ തെരുവുനായകൾക്ക് നേരെ മനുഷ്യർ നടത്തുന്ന ക്രൂരതകളും അനുവദിക്കുന്നതല്ല’. അദ്ദേഹം കൂട്ടിച്ചേർത്തു.തെരുവുനായകളെ സംരക്ഷിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിക്കാനും നായപ്രേമികളോട് കോടതി ആവശ്യപ്പെട്ടു.

കണ്ണൂർ ജില്ലയിലെ മുഴ്ത്താടം വാർഡിൽ നിന്നുള്ള പരാതിയെ തുടർന്നാണ് കോടതി നിർദ്ദേശം. രാജീവ് കൃഷ്ണൻ എന്നയാൾ പരിക്ക് പറ്റിയ തെരുവുനായയെ അയാളുടെ വീടിനകത്ത് പരിപാലിക്കുന്നുണ്ടെന്നും, അയാളുടെ വീട്ടിലുള്ള നായകൾ കാരണം വൃത്തിഹീനമായ അന്തരീക്ഷമാണ് നാട്ടുകാർ നേരിടുന്നതെന്നുമാണ് പരാതി. പ്രശ്നപരിഹാരത്തിനായി കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ നൽകിയ നിർദേശങ്ങൾ കൃഷ്ണൻ പാലിക്കാത്തതായും പരാതിക്കാർ ആരോപിച്ചിരുന്നു.അതേസമയം നായകളെ വളർത്തുന്നതിന് കണ്ണൂർ കോർപറേഷനിൽ നിന്നും ലൈസൻസ് വാങ്ങാൻ രാജീവ് കൃഷ്ണനോട് കോടതി നിർദ്ദേശിച്ചു. കോർപറേഷനും കോടതി ഇതുസംബന്ധിച്ച അറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *