
പോലീസ് ഉദ്യോഗസ്ഥയുടെ ബലാത്സംഗക്കേസ് ഒത്തുതീർക്കാൻ ശ്രമം; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥയെ ബലാത്സംഗം ചെയ്ത കേസ് ഒത്തുതീർപ്പാക്കുന്നതിനായി പ്രതിയായ സബ് ഇൻസ്പെക്ടറിൽ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിന് അസിസ്റ്റന്റ് കമൻഡാന്റിനെയും സീനിയർ സിവിൽ പോലീസ് ഓഫീസറെയും സസ്പെൻഡ് ചെയ്തു. കെഎപി മൂന്നാം ബറ്റാലിയനിലെ അസിസ്റ്റന്റ് കമൻഡാന്റ് സ്റ്റാർമോൻ ആർ. പിള്ള, സൈബർ ഓപ്പറേഷൻസിലെ ഓഫീസ് റൈറ്ററായ അനു ആന്റണി എന്നിവരെയാണ് ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തത്.
സൈബർ ഓപ്പറേഷൻസ് ഔട്ട്റീച്ച് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സബ് ഇൻസ്പെക്ടർ വിൽഫർ ഫ്രാൻസിസിനെതിരെയാണ് സഹപ്രവർത്തകയായ വനിതാ പോലീസ് ഉദ്യോഗസ്ഥ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. നവംബർ 16-ന് നടന്ന സംഭവത്തെക്കുറിച്ച് ഇരയായ ഉദ്യോഗസ്ഥ ആദ്യം അനു ആന്റണിയെയും പിന്നീട് മറ്റൊരു സഹപ്രവർത്തകൻ വഴി സ്റ്റാർമോൻ ആർ. പിള്ളയെയും അറിയിക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് കേസ് ഒത്തുതീർപ്പാക്കാൻ സ്റ്റാർമോൻ ആർ. പിള്ള പ്രതിയായ വിൽഫർ ഫ്രാൻസിസിൽ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നത്. പരാതിക്കാരിയായ ഉദ്യോഗസ്ഥയുടെ അറിവോ സമ്മതമോ കൂടാതെയാണ് ഈ നീക്കം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇരയായ ഉദ്യോഗസ്ഥ നിയമനടപടികളുമായി മുന്നോട്ട് പോയി.
സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം വിവരം അറിഞ്ഞിട്ടും അസിസ്റ്റന്റ് കമൻഡാന്റ് നിയമപരമായ നടപടികൾ സ്വീകരിച്ചില്ലെന്ന് പോലീസ് മേധാവിയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഉദ്യോഗസ്ഥയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം ഓഫീസ് റൈറ്റർ അനു ആന്റണി വഴി പ്രതിയിൽ നിന്ന് പണം ആവശ്യപ്പെട്ട് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു.
ഈ പ്രവൃത്തികൾ പോലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും നിയമപരമായ നടപടികൾക്ക് പകരം ഒത്തുതീർപ്പിന് ശ്രമിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും കണ്ടെത്തലിനെ തുടർന്നാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. ഇരുവർക്കെതിരെയും വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിക്കാൻ പോലീസ് മേധാവിയോട് ആഭ്യന്തര വകുപ്പ് നിർദേശിച്ചിട്ടുണ്ട്.