മൃഗങ്ങള്‍ വോട്ടുചെയ്താല്‍ മതിയോ? അജീഷിൻ്റെ വീട്ടിലെത്തിയ മന്ത്രിമാർക്കെതിരെ കുടുംബം

പടമലയിലെ അജീഷിന്റെ വീട്ടിലെത്തിയ മന്ത്രിസംഘത്തിനുനേരെ കുടുംബാംഗങ്ങളുടെ രോഷപ്രകടനം. വാച്ചർമാർക്ക് തോക്ക് കൊടുക്കണമെന്ന് അജീഷിന്റെ മകൾ ആവശ്യപ്പെട്ടു. കാട്ടിൽ പോയിട്ട് വോട്ട് ചോദിക്കൂ എന്ന് അജീഷിന്റെ മകനും പ്രതികരിച്ചു. മന്ത്രിമാരായ കെ രാജനും എകെ ശശീന്ദ്രനും പി രാജീവുമടങ്ങുന്ന സംഘത്തിനു നേരെയാണ് കുടുംബത്തിന്റെ രോഷപ്രകടനം.

വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. വോട്ട് മാത്രം കണ്ടാൽ പോരാ. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. ആനയെ ഇത്രയും ദിവസമായിട്ടും വെടിവെച്ചില്ല. ഇതുവരെ സമാധാനിപ്പിക്കാൻ പോലും ആരും വന്നില്ലല്ലോ എന്നും കുടുംബം ചോദിച്ചു. മന്ത്രിമാർക്ക് മുന്നിൽ അജീഷിന്റെ അച്ഛൻ വിതുമ്പി. ഇനി ഒരാൾക്കും തന്റെ ഗതി വരരുത് എന്നും അദ്ദേഹം പറഞ്ഞു.

വാച്ചർമാർക്ക് തോക്ക് കൊടുക്കണമെന്ന് അജീഷിന്റെ മകൾ ആവശ്യപ്പെട്ടു. വാച്ചർമാർക്ക് മുളവടി പോര. വോട്ട് ചോദിച്ച് മാത്രം വന്നിട്ട് കാര്യമില്ലലോ. കാട്ടിൽ പോയിട്ട് വോട്ട് ചോദിക്കൂ എന്ന് അജീഷിന്റെ മകനും പറഞ്ഞു.

അതേസമയം, ബേലൂർ മഖ്നയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്‍റെ കുടുംബത്തിന് കർണാടക സർക്കാർ സഹായം പ്രഖ്യാപിച്ചതിനെതിരെ കർണാടക ബിജെപി രംഗത്തുവന്നിരുന്നു. ക‍‍ർണാടകയിലെ സാധാരണക്കാരുടെ നികുതിപ്പണമെടുത്ത് കേരളത്തിലെ ഒരാൾക്ക് നൽകുന്നത് അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു.

വയനാട്ടിൽ രാഹുൽ ഗാന്ധിയെ വീണ്ടും മത്സരിപ്പിച്ച് ജയിപ്പിക്കാൻ വേണ്ടിയാണ് കർണാടക സർക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയലാഭത്തിന് വേണ്ടി നൽകിയ പണത്തിന്‍റെ ബാധ്യത കർണാടകയിലെ ജനങ്ങളുടെ മേൽ കെട്ടി വയ്ക്കണ്ടെന്നും
ബി വൈ വിജയേന്ദ്ര പറഞ്ഞു.

കർണാടകയിൽ നിന്ന് റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ട ആനയാണ് അജീഷിനെ ആക്രമിച്ചത്. രാഹുൽ ഗാന്ധി വയനാട് സന്ദർശിച്ചതിന് പിന്നാലെയാണ് അജീഷിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments