ഡൽഹി: ഇന്ത്യൻ സീനിയർ താരങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ആഭ്യന്തര ക്രിക്കറ്റ് ഇന്ത്യൻ ടീം സെലക്ഷന് പ്രധാന മാനദണ്ഡമാണെന്ന് താരങ്ങൾക്ക് അയച്ച കത്തിൽ ബിസിസിഐ പറയുന്നു. ആഭ്യന്തര ക്രിക്കറ്റിനേക്കാൾ പ്രാധാന്യം താരങ്ങൾ ഐപിഎല്ലിന് നൽകുന്നുവെന്ന വിലയിരുത്തലിന് പിന്നാലെയാണ് വിമർശനവുമായി ബിസിസിഐ വീണ്ടും രം​ഗത്ത് വന്നിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റിന്റെ അടിസ്ഥാനം ആഭ്യന്തര ക്രിക്കറ്റാണ്. ബിസിസിഐയുടെ കാഴ്പ്പാടിൽ ആഭ്യന്തര ക്രിക്കറ്റിനെക്കുറിച്ച് ഒരിക്കലും മോശം കാഴ്ചപ്പാടില്ല. എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിച്ച് അവരുടെ മികവ് തെളിയിക്കണം. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിന്റെ കരുത്ത് നിലനിർത്താനുള്ള നടപടികൾ ഉണ്ടാകുമെന്നും ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി.

ഇഷാൻ കിഷാൻ ഉൾപ്പടെയുള്ള താരങ്ങൾ രഞ്ജി മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐ വീണ്ടും മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുന്നത്. ശ്രേയസ് അയ്യർ, ദീപക് ചാഹർ എന്നിവരും രഞ്ജി ട്രോഫി മത്സരങ്ങൾ ഒഴിവാക്കുന്നത് ഐപിഎല്ലിന് വേണ്ടി ശാരീരിക ക്ഷമത നിലനിർത്താനാണെന്നും ബിസിസിഐ നിരീക്ഷിക്കുന്നു.