KeralaNews

ശബരിമല വിമാനത്താവളം: നിർമ്മാണം 2025 ൽ ആരംഭിക്കും!

ഡി.പി.ആർ തയ്യാറാക്കാനുള്ള ഏജൻസിയെ ഉടൻ തെരഞ്ഞെടുക്കുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ശബരിമല അന്താരാഷ്ട്ര വിമാനത്താവളം ആദ്യഘട്ടത്തിൻ്റെ നിർമ്മാണം 2025 തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതി ആഘാത വിലയിരുത്തൽ പഠനം നടത്തുന്നതിനുള്ള ടേംസ് ഓഫ് റഫറൻസിന് 2023 ജൂലൈ 28 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗികാരം നൽകിയിട്ടുണ്ട്.

പദ്ധതിയുടെ കൺസൾട്ടൻ്റായ ലൂയിസ് ബർജർ പരിസ്ഥിതി ആഘാത വിലയിരുത്തൽ പഠനം പൂർത്തിയാക്കി. കരട് പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും തയ്യാറാക്കി. സംസ്ഥാന മലിനികരണ നിയന്ത്രണ ബോർഡ് മുഖേന പബ്ളിക് ഹിയറിംഗ് നടത്തി അഭിപ്രായങ്ങളും പരിസ്ഥിതി ആഘാത റിപ്പോർട്ടും കൂടി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ പരിവേഷ് പോർട്ടൽ വഴി പാരിസ്ഥിതിക അനുമതിക്ക് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

പദ്ധതിയുടെ ഡി.പി ആർ തയ്യാറാക്കാനുള്ള ഏജൻസിയെ ഉടൻ തെരഞ്ഞെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആറ് മാസം കൊണ്ട് ഡി.പി.ആർ തയ്യാറാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ തത്വത്തിലുള്ള അംഗികാരത്തിനായി സമർപ്പിക്കും. ഇതിനു ശേഷം ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോട്ടയം ജില്ലയിൽ എരുമേലി സൗത്ത് , മണിമല എന്നി വില്ലേജുകളിൽ ഉൾപ്പെട്ട 1039.876 ഹെക്ടർ ( 2570 ഏക്കർ) ഭൂമി വിമാനതാവള പദ്ധതിക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ ആഘാത പഠനം നടത്തി സെൻ്റർ ഫോർ മാനേജ് ഡെവലപ്പ്മെൻ്റ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ട് വിലയിരുത്തുന്നതിന് രൂപികരിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സ്ഥലമേറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകുന്നതിന് അനുമതി നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *