News

ഉത്തരമില്ലാതെ അല്ലു അർജുൻ; പോലീസിന് മുന്നിലും അഭിനയം തുടർന്ന് സൂപ്പർതാരം | Pushpa 2 Stampede Case

ബിഗ് ബജറ്റ് ചിത്രം പുഷ്പ 2വിന്റെ റിലീസ് ദിവസം തിരക്കിൽപെട്ട് യുവതി മരിച്ച സംഭവത്തിൽ ഉത്തരമില്ലാതെ നടൻ അല്ലു അർജുൻ. പോലീസ് അനുമതിയില്ലാതെ റോഡ് ഷോ നടത്തി, മുന്നറിയിപ്പ് അവഗണിച്ച് തിയേറ്ററിൽ എത്തിയത്, അപകടം അറിഞ്ഞിട്ടും അത് അവഗണിച്ച് സിനിമ കണ്ടുകൊണ്ടിരുന്നത് തുടങ്ങിയ കാര്യങ്ങളിൽ ഹൈദരബാദ് പോലീസിന്റെ ചോദ്യങ്ങളോട് മൗനമായിരുന്നു അല്ലു അർജുന്റെ മറുപടി. സ്വകാര്യ സുരക്ഷാ സംഘം ജനങ്ങളെ മർദ്ദിച്ചതിൽ ഇടപെടാതിരുന്നത് എന്തുകൊണ്ട് എന്നതിനും സൂപ്പർതാരത്തിന് മറുപടിയില്ലായിരുന്നു.

ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാതെയായിരുന്നു അല്ലു അർജുൻ പോലീസിന് മുന്നിൽ ഇരുന്നത്. പോലീസ് സംഘം പുറത്തുവിട്ട അപകടത്തിന്റെയും തിരക്കിന്റെയും അല്ലുവിന്റെ റോഡ്‌ഷോയുടെയും ദൃശ്യങ്ങൾ കാണിച്ചപ്പോഴും മൗനം തുടർന്നു. ഹൈദരബാദ് പോലീസിന്റെ ചോദ്യങ്ങൾക്ക് മിണ്ടാതിരുന്ന താരം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നത്.

ജനങ്ങളെ തിരക്കിലേക്ക് തള്ളിവിട്ട് യുവതിയുടെ മരണത്തിന് കാരണമായി എന്നതിൽ അല്ലു അർജുൻ പ്രതിരോധത്തിലായതിന് പിന്നാലെയാണ് പോലീസിനോട് നിസ്സഹകരണം നടത്തി തടിതപ്പാൻ ശ്രമം നടത്തുന്നത്. ഡിസിപിയും എസിപിയും നേതൃത്വം നൽകുന്ന നാലംഗ പൊലീസ് സംഘമാണ് അല്ലുവിനെ ചോദ്യം ചെയ്തത്.

ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനായി അല്ലു അർജുൻ ഇന്ന് രാവിലെ ഹാജരായത്. ഇക്കഴിഞ്ഞ ഡിസംബർ നാലിനാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയർ പ്രദർശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) മരിക്കുകയും അവരുടെ ഇളയ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്മെൻറിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13 ന് വൈകിട്ടാണ് അല്ലു അർജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയിൽ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തിൽ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *