കുടിശിക കൊടുക്കാത്തത് കൊണ്ട് കരാറുകാർ ടെണ്ടറുകളിൽ പങ്കെടുക്കുന്നില്ല; സപ്ലൈക്കോയിൽ സാധനം ഇല്ലെന്ന് തുറന്ന് സമ്മതിച്ച് ജി.ആർ അനിൽ
തിരുവനന്തപുരം: സപ്ലൈകോയിൽ സാധനം വിതരണം ചെയ്ത വകയിൽ കരാറുകാർക്ക് കൊടുക്കാനുള്ളത് 792.20 കോടിയെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ .
അരി, പഞ്ചസാര, പയറുവർഗങ്ങൾ, പലവ്യജ്ഞനങ്ങൾ എന്നീ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തതിൻ്റെ കുടിശിക നൽകാത്തത് മൂലം കഴിഞ്ഞ മാസങ്ങളിൽ നടത്തിയ ടെണ്ടറുകളിൽ ഇവർ പങ്കെടുക്കുന്നില്ല എന്നും ജി.ആർ അനിൽ നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
ഇതുമൂലം സപ്ലൈകോ ഡിപ്പോകളിൽ നിന്നുള്ള ആവശ്യകതക്കനുസരിച്ച് സബ്സിഡി സാധനങ്ങൾ സംഭരിക്കാൻ സാധിക്കുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി.
സപ്ലൈക്കോ തകർച്ചയിലാണെന്നും കുടിശിക കൊടുക്കാത്തതിനാൽ കരാറുകാർ ടെണ്ടറിൽ പങ്കെടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. അത് ശരിവയ്ക്കുന്നതാണ് ജി. ആർ അനിലിൻ്റെ നിയമസഭ മറുപടി .
വിതരണക്കാർക്ക് കൊടുക്കാനുള്ള കുടിശിക ; സാധനം, തുക ( കോടിയിൽ )
- 1. പഞ്ചസാര – 38.39
- 2. സബ്സിഡി അരി, പയർ, പലവ്യജ്ഞനങ്ങൾ -295.10
- 3. ശബരി വെളിച്ചെണ്ണ – 62.64
- 4 . നോൺ സബ്സിഡി അരി, പയർ, പലവ്യജ്ഞനങ്ങൾ – 65.33
- 5. ശബരി ഉത്പന്നങ്ങൾ – 0.99
- 6. ഡിപ്പോ വിതരണക്കാർ – 110.59
- 7. ആട്ട പ്രോസസ്സിംഗ് ചാർജ്സ് – 5.58
- 8. FMCG ഉത്പന്നങ്ങൾ – 213.38