News

‘വീട് നൽകിയവരെ വിട്ട്, കിണറ്റിൽ വീണ പൂച്ചയെ എടുത്തവരുടെ പാർട്ടിയിൽ ചേർന്നു’

കോണ്‍ഗ്രസ് വീടുവെച്ച് നല്‍കിയ മറിയക്കുട്ടി ബിജെപിയില്‍ ചേർന്നതിനെക്കുറിച്ച് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വീട് നല്‍കിയവരെ വേണ്ടെന്ന് വച്ച് കിണറ്റില്‍ വീണ പൂച്ചയെ എടുക്കാന്‍ വന്നവരുടെ പാര്‍ട്ടില്‍ ചേര്‍ന്നുവെന്നാണ് പരിഹാസം. മറിയക്കുട്ടിയുടെ പേര് പറയാതെയാണ് മറുപടി.

“ഒരു പാർട്ടി വീട് നിർമ്മിച്ച് നൽകി, അവർ അവിടെ താമസമാക്കി. പിന്നീട് വീട്ടിലെ കിണറ്റിൽ ഒരു പൂച്ച ചത്തു, ആ പൂച്ചയെ എടുക്കാൻ മറ്റൊരു പാർട്ടി വന്നു. ഒടുവിൽ വീട്ടുടമ ആ പാർട്ടിയിൽ ചേർന്നു,” എന്നായിരുന്നു സണ്ണി ജോസഫിന്റെ ഉപമ രൂപത്തിലുള്ള പ്രതികരണം. ആപൽഘട്ടത്തിൽ കോൺഗ്രസ് കൂടെനിന്നില്ലെന്ന മറിയക്കുട്ടിയുടെ ആരോപണം മാധ്യമങ്ങൾ തന്നെ വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിലെയും മറ്റ് ക്ഷേമപദ്ധതികളിലെയും പോരായ്മകൾ നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം തുടർച്ചയായി ഉന്നയിക്കുന്നുണ്ടെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. “പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്ക് ആകാശമുണ്ട്, എന്നാൽ മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ലാത്ത” നിരവധി പേരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് കോൺഗ്രസും യു.ഡി.എഫും ആഗ്രഹിക്കുന്നതെന്നും ആ ലക്ഷ്യവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച തൊടുപുഴയിൽ നടന്ന ‘വികസിത കേരളം’ കൺവെൻഷനിടെയാണ് മറിയക്കുട്ടിയുടെ അപ്രതീക്ഷിത ബിജെപി പ്രവേശനം നടന്നത്. പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിന് മുമ്പ് വേദിയിലുള്ളവരെ സ്വാഗതം ചെയ്യുന്നതിനിടെയാണ് മറിയക്കുട്ടി എത്തിയത്. തുടർന്ന്, ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി. സാനു മറിയക്കുട്ടിയുടെ പാർട്ടി പ്രവേശനം പ്രഖ്യാപിക്കുകയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾ അവരെ പാർട്ടിയിലേക്ക് സ്വീകരിക്കുകയുമായിരുന്നു.

കഴിഞ്ഞ വർഷം മൺചട്ടിയും പ്ലക്കാർഡുകളുമായി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം വലിയ ശ്രദ്ധ നേടിയിരുന്നു. പെൻഷൻ മുടങ്ങിയതിനെതിരെ അവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതേത്തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ അവരെ സന്ദർശിക്കുകയും, പിന്നീട് കെപിസിസി ഒരു വീട് നിർമ്മിച്ച് നൽകുകയുമായിരുന്നു. അടുത്തിടെയായി സുരേഷ് ഗോപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പരിപാടികളിൽ മറിയക്കുട്ടി പങ്കെടുത്തിരുന്നെങ്കിലും, അവരുടെ പാർട്ടി പ്രവേശനം അപ്രതീക്ഷിതമായിരുന്നു.