LifeNews

ഭർത്താവിന്റെ പരസ്ത്രീ ബന്ധം ക്രൂരതയോ ആത്മഹത്യാ പ്രേരണയോ അല്ല: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഭർത്താവിന്റെ പരസ്ത്രീ ബന്ധം ഭാര്യയെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുകയോ ദ്രോഹിക്കുകയോ ചെയ്തില്ലെങ്കിൽ അത് ക്രൂരതയോ ആത്മഹത്യാ പ്രേരണയോ ആയി കണക്കാക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച വ്യക്തമാക്കി.

ജസ്റ്റിസ് സഞ്ജീവ് നരുലയുടെ ബെഞ്ചാണ് ഇത് വ്യക്തമാക്കിയത്. ആരോപിക്കപ്പെടുന്ന പരസ്ത്രീ ബന്ധവും സ്ത്രീധന ആവശ്യവും തമ്മിൽ ബന്ധമില്ലെങ്കിൽ, സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പ്രതിയാക്കാൻ ഈ ബന്ധം മാത്രം മതിയാവില്ലെന്നും കോടതി പറഞ്ഞു.

തുടർന്ന്, വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിനുള്ളിൽ 2024 മാർച്ച് 18 ന് ഭർതൃവീട്ടിൽ ഭാര്യയുടെ ദുരൂഹ മരണം സംഭവിച്ചതിനെ തുടർന്ന് ഐപിസി 498 എ (ക്രൂരത), 304 ബി (സ്ത്രീധന മരണം), 306 (ആത്മഹത്യാ പ്രേരണ) വകുപ്പുകൾ പ്രകാരം അറസ്റ്റിലായ ഭർത്താവിന് കോടതി ജാമ്യം അനുവദിച്ചു.

‘അപേക്ഷകന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന ചില തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. ചില വീഡിയോകളും ചാറ്റ് രേഖകളും ഇതിനായി ഉദ്ധരിച്ചിരിക്കുന്നു. എന്നാൽ അങ്ങനെയൊരു ബന്ധം നിലനിന്നിരുന്നു എന്ന് അനുമാനിച്ചാൽ പോലും, ആ ബന്ധം മരണപ്പെട്ട സ്ത്രീയെ ദ്രോഹിക്കുന്നതിനോ മാനസികമായി പീഡിപ്പിക്കുന്നതിനോ വേണ്ടി ഉപയോഗിച്ചിട്ടില്ലെങ്കിൽ, അത് ഐപിസി സെക്ഷൻ 498 എ പ്രകാരമുള്ള ക്രൂരതയോ 306 പ്രകാരമുള്ള ആത്മഹത്യാ പ്രേരണയോ ആയി കണക്കാക്കാനാവില്ല എന്നത് നിയമപരമായി സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്,’ എന്ന് കോടതി വിധിയിൽ പറഞ്ഞു.

‘ഒരു പരസ്ത്രീ ബന്ധം മാത്രം ഐപിസി സെക്ഷൻ 304 ബി പ്രകാരം പ്രതിയെ കുറ്റക്കാരനാക്കാൻ മതിയായ കാരണമല്ല. സ്ത്രീധന ആവശ്യങ്ങളുമായി ബന്ധപ്പെട്ട പീഡനമോ മരണത്തിന് തൊട്ടുമുൻപ് നടന്ന തുടർച്ചയായ മാനസിക പീഡനമോ ഉണ്ടായിരിക്കണം,’ എന്നും കോടതി കൂട്ടിച്ചേർത്തു. 2024 മാർച്ച് മുതൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ തുടർച്ചയായ തടങ്കൽ ഒന്നിനും ഉപകരിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ചതായും വിചാരണ സമീപഭാവിയിൽ പൂർത്തിയാകാൻ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തെളിവുകൾ നശിപ്പിക്കാനോ നീതിയിൽ നിന്ന് ഒളിച്ചോടാനോ സാധ്യതയില്ലെന്നും, ജാമ്യം നൽകുന്നതിന്റെ ലക്ഷ്യം ശിക്ഷ നൽകുകയോ കുറ്റകൃത്യം തടയുകയോ അല്ല എന്നത് സുസ്ഥാപിതമാണെന്നും കോടതി കൂട്ടിച്ചേർത്തു.

50,000 രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യത്തിലും പ്രതിയെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടു.

ഭർത്താവിന് സഹപ്രവർത്തകയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചുവെന്നും ഭാര്യയുടെ കുടുംബം ആരോപിച്ചിരുന്നു. ഭർത്താവ് ഭാര്യയെ സ്ഥിരമായി ഗാർഹിക പീഡനത്തിന് ഇരയാക്കുകയും താൻ വാങ്ങിയ കാറിന്റെ ഇഎംഐ അടയ്ക്കാൻ ഭാര്യയുടെ വീട്ടിൽ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നും ആരോപണമുണ്ടായിരുന്നു.

എന്നാൽ ഭാര്യ ജീവിച്ചിരുന്നപ്പോൾ ഇങ്ങനെയൊരു പരാതി അവളോ കുടുംബമോ നൽകിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡന ആരോപണത്തിന്റെ അടിയന്തിരതയും സാധ്യതയും ദുർബലമാക്കുന്നതായും കോടതി വിലയിരുത്തി.