KeralaNews

ക്ലിഫ് ഹൗസിൽ കുളിമുറിക്കും പൈപ്പ് മാറ്റാനും ചെലവ് 6.10 ലക്ഷം; പണിതീരാത്ത പിണറായി വസതിക്ക് ടെണ്ടർ ക്ഷണിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലക്ഷങ്ങൾ ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ തുടരുന്നു.

ക്ലിഫ് ഹൗസിൽ കുളിമുറി നവീകരണത്തിനും കേടായ പൈപ്പ് മാറ്റലിനും ചെലവായത് 6.10 ലക്ഷം. ഇതിന്റെ ടെണ്ടർ വിശദാംശങ്ങൾ മലയാളം മീഡിയക്ക് ലഭിച്ചു. 2023 ജൂണിലാണ് കുളിമുറി നവീകരണത്തിന് 1.45 ലക്ഷത്തിന്റെ ടെണ്ടർ വിളിച്ചത്. കേടായ പൈപ്പുകൾ മാറ്റാൻ 4.65 ലക്ഷത്തിന്റെ ടെണ്ടർ വിളിച്ചത് 2023 ആഗ്സറ്റിലും.

കേടായ പൈപ്പുകൾക്ക് പകരം ASTM പൈപ്പുകൾ ആണ് പകരം ഉപയോഗിച്ചത്. ടെണ്ടർ ക്ഷണിച്ചതിനെക്കാൾ കൂടുതൽ തുക നിർമ്മാണ പ്രവർത്തനങ്ങൾക്കായി എന്നാണ് ലഭിക്കുന്ന സൂചന.

ക്ലിഫ് ഹൗസിൽ പുതിയ വാട്ടർ ടാങ്ക് നിർമ്മിക്കുന്നത് 5.92 ലക്ഷത്തിനായിരുന്നു ടെണ്ടർ ക്ഷണിച്ചത്. . 2023 സെപ്റ്റംബർ 18 നായിരുന്നു ടെണ്ടർ. ക്ലിഫ് ഹൗസിൽ ചാണക കുഴി നിർമ്മിച്ചത് 3.72 ലക്ഷത്തിനായിരുന്നു . 2023 ജനവരി 16 നായിരുന്നു ക്ലിഫ് ഹൗസിൽ ചാണക കുഴി നിർമ്മിക്കാൻ ടെണ്ടർ വിളിച്ചത്.

42.50 ലക്ഷത്തിന് ക്ലിഫ് ഹൗസിൽ കാലി തൊഴുത്ത് നിർമ്മിക്കാൻ തീരുമാനിച്ചത് വിവാദമായിരുന്നു. പൊതുമരാമത്ത് വകുപ്പ് 42.50 ലക്ഷത്തിന് കാലി തൊഴുത്ത് നിർമ്മിക്കാൻ ഉത്തരവും ഇറക്കി.

സർക്കാർ ഉത്തരവ് ഇറക്കിയിട്ടും ക്ലിഫ് ഹൗസിൽ കാലിതൊഴുത്ത് നിർമ്മിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കാലി തൊഴുത്ത് നിർമ്മാണം 2 ടെണ്ടറിലൂടെയാണ് നടന്നത് എന്നതിന്റെ വിശദാംശങ്ങൾ മലയാളം മീഡിയക്ക് ലഭിച്ചു. 2021 ഡിസംബർ 3 നായിരുന്നു ആദ്യ ടെണ്ടർ.

കാലിതൊഴുത്തും ബി.ജെ.പിക്കാർ ക്ലിഫ് ഹൗസ് മതിൽ ചാടി കടന്നതിന്റെ ഫലമായി ഉണ്ടായ ചെറിയ പുനരുദ്ധാരണവും ഉൾപ്പെടെ 21.33 ലക്ഷത്തിനാണ് ആദ്യ ടെണ്ടർ ക്ഷണിച്ചത്. 34.64 ലക്ഷത്തിനായിരുന്നു കാലി തൊഴുത്ത് നിർമ്മാണത്തിന്റെ അടുത്ത ടെണ്ടർ. 2022 ആഗസ്ത് 18 നാണ് ടെണ്ടർ ക്ഷണിച്ചത്.

2021ല്‍ മാത്രം ക്ലിഫ് ഹൗസില്‍ വിവിധ നിര്‍മാണ പ്രവൃത്തികള്‍ ടെണ്ടര്‍ മുഖേന നടത്തിയത് മാത്രം 2.19 കോടി രൂപക്കാണ്. ടോയ് ലെറ്റിന് 3.79 ലക്ഷം, സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 39.54 ലക്ഷം, ടാറിംഗ് 1.55 ലക്ഷം, സിസിടിവി 15.89 ലക്ഷം, മണ്‍സൂണിന് മുന്‍പു നടത്തിയ പ്രവൃത്തിക്ക് 1.69 ലക്ഷം, ഡീസല്‍ ജനറേറ്റര്‍ 6 ലക്ഷം, 72.46 ലക്ഷത്തിന് ബാരക്ക്, മരത്തിന്റെ ചില്ല മുറിച്ചത് 1.77 ലക്ഷം, ഗാര്‍ഡ് റൂമില്‍ കബോര്‍ഡിന് 1.39 ലക്ഷം, ഇന്റീരിയര്‍ വര്‍ക്ക് 3.50 ലക്ഷം, നടപ്പാത 13.62 ലക്ഷം, കാലി തൊഴുത്ത് 42.50 ലക്ഷം, കര്‍ട്ടന്‍ 7 ലക്ഷം, പെയിന്റിംഗ് 10.70 ലക്ഷം എന്നിങ്ങനെയാണ് ക്ലിഫ് ഹൗസില്‍ 2021 ല്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *