News

ലോകബാങ്കിന്റെ 140 കോടി! പിന്നാലെ ലൈഫ് മിഷന്റെ 136 കോടിയും ട്രഷറിയിലേക്ക് വകമാറ്റി; ലൈഫ് മിഷന്റെ വെട്ടിയത് 582 കോടി; ഉത്തരവ് പുറത്ത്

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലൈഫ് മിഷന്റെ വിഹിതവും സർക്കാർ ട്രഷറിയിലേക്ക് മാറ്റി.136.89 കോടിയാണ് സർക്കാർ തിരിച്ചെടുത്തത്. 2024- 25 ൽ തദ്ദേശ ഭരണ വകുപ്പിന് കീഴിൽ ലൈഫ് മിഷന്റെ ബജറ്റ് വിഹിതമായി 692 കോടിയാണ് വകയിരുത്തിയിരുന്നത്. ഇതിൽ 247.36 കോടി മാത്രമാണ് കെ.എൻ. ബാലഗോപാൽ ലൈഫ് മിഷന് കൈമാറിയത്.

അതിൽ നിന്നാണ് 136.89 കോടി തിരിച്ചെടുത്തത്. 692 കോടി ബജറ്റിൽ വകയിരുത്തിയെങ്കിലും ലൈഫ് മിഷൻ 2024-25 ചെലവാക്കിയത് വെറും 110. 46 കോടി മാത്രം. സർക്കാർ കെട്ടി ഘോഷിച്ച ലൈഫ് മിഷന് പോലും ബാലഗോപാൽ ഫണ്ട് നൽകുന്നില്ലെന്ന് കണക്കുകളിൽ നിന്ന് വ്യക്തം.692 കോടി വകയിരുത്തിയിട്ട് ചെലവാക്കിയത് 110 കോടി മാത്രമെന്ന് എം.ബി രാജേഷിന്റെ തദ്ദേശ ഭരണ വകുപ്പിൽ നിന്ന് ഇറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. ഫലത്തിൽ ലൈഫ് മിഷന്റെ 582 കോടിയും (692 -110) സർക്കാർ ട്രഷറിയിലേക്ക് വക മാറ്റി.

കാർഷിക മേഖലയിലെ നവീകരണത്തിനായുള്ള ലോകബാങ്ക് സഹായവം സംസ്ഥാന സർക്കാർ വകമാറ്റിയിരുന്നു. കേര പദ്ധതിക്ക് അനുവദിച്ച 140 കോടിയാണ് സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കായി മാറ്റിയത്. അനുവദിച്ച് ഒരാഴ്ചയ്ക്കകം പണം പദ്ധതിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റണമെന്ന കരാർ വ്യവസ്ഥ ലംഘിച്ച സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്നാണ് ലോക് ബാങ്ക് വിലയിരുത്തൽ.

അടുത്ത മാസം അഞ്ചിന് കേരളത്തിലെത്തുന്ന ലോക ബാങ്ക് സംഘം കരാർ വ്യവസ്ഥകളുടെ ലംഘനം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നാണ് വിവരം. നിയുക്ത ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഫിനാൻസ് സെക്രട്ടറിയായിരുന്ന കാലത്താണ് ഫണ്ട് വകമാറ്റൽ സംഭവിച്ചിരിക്കുന്നത്.

ലോക ബാങ്ക് അധികൃതർ വിശദീകരണത്തിനായി സംസ്ഥാന സർക്കാരിനെ സമീപിക്കുമ്പോൾ അദ്ദേഹം തന്നെ ചീഫ് സെക്രട്ടറി പദത്തിലിരിക്കുമ്പോൾ എന്താകും ഇനി സംഭവിക്കാൻ പോകുന്നത് എന്നാണ് കേരളം ഉറ്റുനോക്കുന്നത്.