KeralaNews

മന്ത്രി എം.ബി രാജേഷിന്റേയും ഭാര്യയുടെയും ചികില്‍സക്ക് 2.45 ലക്ഷം അനുവദിച്ചു | Exclusive

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സ്വന്തം ചികിത്സയുടെ കാര്യം വരുമ്പോള്‍ അഭയം തേടുന്നത് അമേരിക്കയിലും സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും.

അസുഖം എന്താണെന്ന് പോലും വെളിപ്പെടുത്താതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സക്ക് പോയത് അമേരിക്കയിലെ മയോ ക്ലിനിക്കില്‍. മൂന്ന് തവണ മയോ ക്ലിനിക്കില്‍ ചികില്‍സ തേടിയ മുഖ്യമന്ത്രി രണ്ട് തവണത്തെ ചികിത്സക്കുള്ള പണമായ 72 ലക്ഷം ഖജനാവില്‍ നിന്ന് വാങ്ങിയത് ഉത്തരവുകള്‍ സഹിതം മലയാളം മീഡിയ പുറത്ത് വിട്ടിരുന്നു.

മൂന്നാമത്തെ പ്രാവശ്യത്തെ ചികില്‍സക്ക് ചെലവായ പണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പൊതുഭരണവകുപ്പിനെ ഉടന്‍ സമീപിക്കും.

അമേരിക്കയില്‍ പോയില്ലെങ്കിലും തദ്ദേശ മന്ത്രി എം.ബി രാജേഷ് ചികിത്സ തേടിയത് കൊച്ചിയിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയായ ലിസ്സി ഹോസ്പിറ്റലില്‍. രാജേഷിനോടൊപ്പം ഭാര്യ ഡോ. നിനിത കണിച്ചേരിയും ലിസി ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു.

ഈ വര്‍ഷം ജനുവരി 11, 12 ഫെബ്രുവരി 23, 24 തീയതികളിലാണ് ഇവര്‍ ചികില്‍സ തേടിയത്. 4 ദിവസത്തെ ചികിത്സക്ക് ചെലവായത് 2,45, 833 രൂപ. മാര്‍ച്ച് 1ന് ഇരുവരുടേയും ചികില്‍സക്ക് ചെലവായ തുക ആവശ്യപ്പെട്ട് മന്ത്രി രാജേഷ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

മേയ് 23 ന് രാജേഷിന്റേയു ഭാര്യയുടേയും ചികിത്സക്ക് ചെലവായ 2,45,833 രൂപ അനുവദിച്ച് പൊതുഭരണ വകുപ്പില്‍ നിന്ന് ഉത്തരവും ഇറങ്ങി. കാലടി സംസ്‌കൃത സര്‍വ്വകലാശാല അധ്യാപികയാണ് രാജേഷിന്റെ ഭാര്യ. ഇരുവരുടേയും അസുഖം എന്താണെന്ന് ഉത്തരവില്‍ സൂചിപ്പിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *