മുംബൈ: ലോകകപ്പ് മത്സരങ്ങളില്‍ വെറും മൂന്നു മത്സരങ്ങള്‍ കളിച്ച് 14 വിക്കറ്റെടുത്ത് താരമായിരിക്കുകയാണ് മുഹമ്മദ് ഷമി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തീതുപ്പുന്ന പന്തുകളുമായാണ് ഷമിയുടെ മുന്നേറ്റം.

ഇന്നലെ ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ റെക്കോഡ് വിജയത്തിന് പിന്നില്‍ മുഹമ്മദ് ഷമിയുടെ മാരക ബൗളിങ്ങിന്റെ സാന്നിധ്യമുണ്ട്. മത്സരത്തില്‍ 5 വിക്കറ്റ് വീഴ്ത്തി ശ്രീലങ്കന്‍ ബാറ്റര്‍മാരെ വട്ടം കറക്കിയ ഷമി പുതിയൊരു റെക്കോഡും സ്വന്തമാക്കി

ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന വലിയൊരു റെക്കോഡാണ് ഷമി സ്വന്തമാക്കിയത്. ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നിവരുടെ പേരിലുണ്ടായിരുന്ന 44 വിക്കറ്റുകളുടെ റെക്കോഡാണ് ഷമി തകര്‍ത്തത്.

45 വിക്കറ്റുകളാണ് ഷമി ലോകകപ്പില്‍ നിന്ന് മാത്രമായി ഇന്ത്യയ്ക്ക് വേണ്ടി വീഴ്ത്തിയത്. അതും വെറും 14 മത്സരങ്ങളില്‍ നിന്ന്. ശ്രീലങ്കയ്ക്കെതിരേ വെറും അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ഷമി അഞ്ചുവിക്കറ്റെടുത്തത്. അതില്‍ ഒരു മെയ്ഡന്‍ ഓവറും ഉള്‍പ്പെടും.

സഹീര്‍ഖാന്‍ 44 വിക്കറ്റെടുക്കാന്‍ 23 ലോകകപ്പ് മത്സരങ്ങള്‍ കളിച്ചു. ശ്രീനാഥ് 34 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും വിക്കറ്റുകള്‍ നേടിയത്. ജസ്പ്രീത് ബുംറ (33), അനില്‍ കുംബ്ലെ (31) എന്നിവരാണ് പിന്നിലുള്ളത്.

സഹീര്‍ഖാന്‍ 44 വിക്കറ്റെടുക്കാന്‍ 23 ലോകകപ്പ് മത്സരങ്ങള്‍ കളിച്ചു. ശ്രീനാഥ് 34 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും വിക്കറ്റുകള്‍ നേടിയത്. ഈ പ്രകടനത്തിന്റെ മികവില്‍ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഷമി എട്ടാം സ്ഥാനത്തെത്തി. 39 മത്സരങ്ങളില്‍ നിന്ന് 71 വിക്കറ്റെടുത്ത ഗ്ലെന്‍ മഗ്രാത്താണ് പട്ടികയില്‍ ഒന്നാമത്. 68 വിക്കറ്റുള്ള മുത്തയ്യ മുരളീധരന്‍ രണ്ടാമതും ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക് 56 വിക്കറ്റുമായി മൂന്നാമതുമാണ്.