എറണാകുളം പൊലീസ് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടൻ വിനായകനും സർക്കാരിനുമെതിരെ ഉമ തോമസ് എംഎൽഎയുടെ വിമർശനം. ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടതാണ്. ഇത്രയും മോശമായി പെരുമാറിയിട്ടും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോയെന്ന് ഉമ തോമസ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ തോമസ് വിനായകനും സർക്കാരിനുമെതിരെ രംഗത്തെത്തിയത്.

വിനായകനും ഭാര്യയും താമസിക്കുന്നത് നോർത്ത് പൊലീസ് സ്റ്റേഷൻറെ പരിധിയിലുള്ള കലൂരിലാണ്. വീട്ടിൽ ഭാര്യയുമായുള്ള ബഹളത്തിൻറെ പേരിൽ വിനായകൻ തന്നെയാണ് സ്റ്റേഷനിലേക്ക് വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മഫ്തിയിൽ വനിത പൊലീസ് വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ വനിത പൊലീസിനോട് വിനായകൻ ബഹളം വെച്ചു. അതിനുശേഷം വൈകിട്ട് ആറോടെ വിനായകൻ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതായും പൊലീസ് പറഞ്ഞു. ഉമ തോമസ് എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ്:

https://www.facebook.com/UmaThomasThrikkakkara/posts/325982546792997?ref=embed_post: ‘ലഹരിയ്ക്ക് അടിമയായി ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ, സഖാവായതിന്റെ പ്രിവിലേജാണോ?!’ – ഉമ തോമസ്

”എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്എച്ച്ഒ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്. ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിൻറെ പ്രിവിലേജാണോ’. അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്.. അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ…”